KeralaNEWS

സർവകലാശാലകളിൽ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാഴുന്നു, ‘മഹാത്മാഗാന്ധി’യില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചത് ശുദ്ധ അസംബന്ധമെന്ന് സുപ്രീംകോടതി

     കേരളത്തിലെ സർവകലാശാലകളിൽ അഴിമതി അരങ്ങു വാഴകയാണ്. സി.പി.എം നേതാവും മന്ത്രിയുമായ എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് അന്ന് കടുത്ത വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടിയും വൻ വിവാദങ്ങൾക്ക് വഴി തുറന്നു. നിയമനം ഗവർണർ മരവിപ്പിക്കുകയും ചെയ്തു.

ഈ വിവാദങ്ങൾ ആളിപ്പടർന്നു കൊണ്ടിരിക്കെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറായി രേഖാ രാജിനെ നിയമിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. നിയമന നടപടി ശുദ്ധ അസംബന്ധം എന്ന രൂക്ഷ വിമർശനമുയർത്തിയാണ് സർവകലാശാലയുടെയും രേഖാ രാജിന്‍റെയും ഹർജികൾ സുപ്രീം കോടതി തള്ളിയത്. ദളിത്ചിന്തക രേഖാ രാജിനെ അസി. പ്രൊഫസറായി മഹാത്മാഗാന്ധി സർവ്വകലാശാല നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായരെ പകരം നിയമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മഹാത്മാ ഗാന്ധി സർവകലാശാലയും രേഖാ രാജും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ്‍മാരായ സഞ്ജീവ് ഖന്നയും ജെ.കെ മഹേശ്വരിയും മഹാത്മാഗാന്ധി സർവകലാശാലയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി. നിയമന വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടെന്ന് സർവകലാശാല വാദിച്ചു. എന്നാല്‍ രണ്ടുപേർക്ക് പി.എച്ച്.ഡി ഉള്ളപ്പോൾ ഒരാളുടെ മാർക്ക് മാത്രം എന്തിന് കണക്കാക്കിയെന്ന് കോടതി ചോദിച്ചു. അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലാത്തതുകൊണ്ടാണ് പി.എച്ച്.ഡി മാർക്ക് കണക്കാക്കാത്തത് എന്ന സർവകലാശാല വാദവും കോടതി തള്ളി. യു.ജി.സി അംഗീകാരമില്ലാത്ത ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്ക് മാർക്ക് നല്‍കിയതിനെയും കോടതി വിമർശിച്ചു. നിയമന നടപടി അസംബന്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ കോടതി തള്ളിയത്.
കോടതിയുടെ പരിഗണനയില്‍ വരാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

Back to top button
error: