CrimeNEWS

ഓട്ടോ ചതിച്ചതാണ് ആശാനേ….. ഹര്‍ത്താലിന്റെ മറവില്‍ മോഷ്ണം; രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍ കടത്തവേ കുടുങ്ങി

ഇടുക്കി: ഹര്‍ത്താല്‍ ദിവസം ആരും ശ്രദ്ധിക്കില്ലെന്ന് കരുതി ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കാനിറങ്ങിയ പ്രതികള്‍ കുടുങ്ങി. ഹര്‍ത്താല്‍ ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കുന്നത് മുതലെടുത്തായിരുന്നു യുവാക്കള്‍ മോഷണത്തിനിറങ്ങിയത്. ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ കടത്തുവാന്‍ ശ്രമിച്ച രണ്ടു പേരും പൊലീസ് പിടിയിലാകുകയായിരുന്നു. ഈട്ടി സിറ്റി സ്വദേശികളായ രണ്ടു പേരാണ് ദേവികുളം പൊലീസിന്റെ പട്രോളിംഗിന് ഇടയില്‍ പിടിയിലായത്. കുഞ്ചിത്തണ്ണി ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐങ്കരയില്‍ ബെന്നി (42) എന്നിവരാണ് പിടിയിലായത്.

നൈറ്റ് പട്രോളിംഗിന് ഇടയില്‍ ദേവികുളം ബ്ലോക്ക് ഓഫീസിനു സമീപമാണ് ഇവര്‍ പിടിയിലായത്. ദേശീയപാതാ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച ശേഷം ഇവര്‍ ഓട്ടോ റിക്ഷയിലാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ നിര്‍മ്മാണ സാമഗ്രികളുടെ കനത്ത ഭാരം മൂലം സാവധാനത്തിലായിരുന്നു ഓട്ടോ റിക്ഷ സഞ്ചരിച്ചത്. പതിവിലും സാവധാനത്തിലുള്ള ഓട്ടോയുടെ വരവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ ഓട്ടോ നിര്‍ത്തുവാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ഒരാള്‍ കാട്ടില്‍ ഓടി മറഞ്ഞതോടെ പൊലീസ് ഓട്ടോയില്‍ പരിശോധന നടത്തുകയായിരുന്നു.

ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരം കൂടിയ നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്. ലോക്കാട് ഗ്യാപ്പില്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂം കുത്തിത്തുറന്നായിരുന്നു മോഷണം. രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മ്മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചതെന്ന് ദേവികുളം പൊലീസ് പറഞ്ഞു. എസ് .ഐ: കെ.എന്‍. സുരേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ് കുമാര്‍, ബേസില്‍ ജോണ്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

Back to top button
error: