LocalNEWS

വിവാഹം കഴിഞ്ഞ്‌ പത്തുമാസം തികയും മുൻപ് യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി, ഉടനീളം ദുരൂഹതയെന്ന് ബന്ധുക്കൾ

കട്ടപ്പന: വിവാഹം കഴിഞ്ഞിട്ട് കേവലം പത്തുമാസം പൂർത്തിയാകും മുൻപ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ അടിമുടിദുരൂഹത.

ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്. മദ്യപിച്ചെത്തി ജോബിഷ് മർദിച്ചിരുന്നതായും ഭർതൃമാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നു എന്ന് സഹോദരൻ അരുൺ ആരോപിക്കുന്നു.

ജോബിഷ്യം ഷീജയും വിവാഹിതരായത് 2021 നവംബർ 13നായിരുന്നു. പക്ഷേ ഇതിനോടകം ജീവിതം മടുത്തതായി ഷീജ അടുത്ത ചില കൂട്ടുകാരികളോട് പറഞ്ഞിരുന്നത്രേ. ഓണത്തിനു മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു.

കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും ഇരുവരും വൈകിട്ടു മടങ്ങി.

ഇന്നലെ രാവിലെ പത്തു മണിയോടെ ജോബിഷ് വിളിച്ചതുപ്രകാരം അരുൺ വളകോട്ടിലെ വീട്ടിൽ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നാണ് പറഞ്ഞത്.

തുടർന്ന് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഷീജയുടെ ദുരൂഹമരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: