സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തി.
രാവിലെ ചെന്നൈയിൽ എത്തിയ മുഖ്യമന്ത്രി പകൽ മുഴുവൻ അവിടെ ചെലവഴിക്കും. കഴിഞ്ഞദിവസമാണ് ചെന്നൈയിലെത്തി കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടുന്നരീതിയിൽ യാത്ര ക്രമീകരിക്കുകയായിരുന്നു.
അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29നാണ് ‘അപ്പോളോ’യിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കോടിയേരിയെ ചെന്നൈയിലെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചത്.