NEWSWorld

ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ഇപ്പോള്‍ ബംഗ്ലാദേശും; പ്രതിസന്ധിയുടെ മുള്‍പ്പാതയില്‍ ജനം

ധാക്ക: അടുത്തകാലം വരെ ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതോടെ ബംഗ്ലാദേശ് സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടന്നു. വിദേശനാണ്യ കരുതല്‍ ശേഖരമിപ്പോള്‍ 3.19 ലക്ഷം കോടി രൂപയാണ്. ഇത് അരമാസത്തെ ആവശ്യത്തിനേ തികയൂ. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍.

ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നത്. ഇതോടെ കര്‍ശന നിയന്ത്രണങ്ങളും രാജ്യത്ത് പ്രഖ്യാപിച്ചു. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കി. പെട്രോള്‍വില 50 ശതമാനം കൂട്ടി. ബംഗ്ലാദേശിലെ സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും അവധിയായിരിക്കും. വെള്ളിയാഴ്ച മാത്രമായിരുന്നു നേരത്തെ അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഏഴു മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. നേരത്തെ ഇത് എട്ട് മണിക്കൂറായിരുന്നു.

പ്രതിദിനം രണ്ട് മണിക്കൂര്‍ പവര്‍കട്ടും ഏര്‍പ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തില്‍നിന്നാണു ബംഗ്ലാദേശില്‍ െവെദ്യുതി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന് ആവശ്യമായ െവെദ്യുതിയില്‍ ആറ് ശതമാനം ഡീസല്‍ നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് െവെദ്യുതി നിയന്ത്രണവും കടുപ്പിച്ചത്. പെട്രോള്‍ വില ലിറ്ററിന് 109.34 രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് 72.33 രൂപയായിരുന്നു. ഡീസല്‍, മണ്ണെണ്ണ വിലയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ ബംഗ്ലാദേശും വായ്പയ്ക്കായി ഐ.എം.എഫിനെ സമീപിച്ചിരിക്കുകയാണ്. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ക്കെതിരേ രാജ്യത്ത് പ്രതിഷേധവും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Back to top button
error: