NEWS

എന്താണ് ഇമോജി ? കൗതുകകരമായ കുറച്ച് ഇമോജി വിശേഷങ്ങൾ 

ഞ്ഞ നിറത്തിലുള്ള ഇമോജി ഫേസുകള്‍  അറിയാത്തവരായി ആരും ഉണ്ടാവില്ല. അവ അത്രയേറെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും വലിച്ച് നീട്ടി പറയാതെ ഒരൊറ്റ ഇമോജിയിലൂടെ പറയാനുള്ളതെല്ലാം പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാറുണ്ട്. നമ്മുടെ മാനസികാവസ്ഥ, സാഹചര്യം, സന്ദര്‍ഭം അങ്ങനെ എന്തിനേയും പ്രതിനിധീകരിക്കാറുണ്ട് ഇത്തരം സ്മൈലികള്‍.
ഇമോഷന്‍, ഐക്കണ്‍ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇമോടികോണ്‍ എന്ന പേര് വരുന്നത്. നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും അവ. ചിഹ്നങ്ങളും , അക്ഷരങ്ങളും , അക്കങ്ങളും ചേര്‍ത്താണ് ഇവ നിര്‍മിക്കുന്നത്. പഴയകാല നോക്കിയ ഫോണുകളില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇത്തരം ഇമോടിക്കോണുകളാണ് ഉപയോഗിച്ചിരുന്നത്. :-D, :-O, <3 പോലുള്ളവ അതില്‍ ചിലതാണ്.സ്കോട്ട് ഇ. ഫാൽമാൻ ആണ് ആദ്യമായി സ്മൈലികൾ ഉപയോഗിച്ചത് .
മുഖഭാവങ്ങളുടെ ചിത്രീകരണമാണ് സ്മൈലികള്‍. ‘റ്റു സ്മൈല്‍’ എന്ന പ്രയോഗത്തില്‍ നിന്നാണ് ഈ പേര് വരുന്നത്. 1960 കളില്‍ ചിത്രകാരനായ ഹാര്‍വി ബാള്‍ ആണ് മഞ്ഞ നിറത്തില്‍ ഒറു വൃത്തത്തിനുള്ളില്‍ രണ്ട് പുള്ളികളും (Dots) മുകളിലേക്ക് വളഞ്ഞ വരയും ഉപയോഗിച്ച് ഒരു ചിരിക്കുന്ന മുഖം ആദ്യമായി വരച്ചെടുത്തത്. ഇന്ന് കാണുന്ന സ്മൈലികളുടെയെല്ലാം തുടക്കം ഈ സ്മൈലിയാണെന്ന് വേണമെങ്കില്‍ പറയാം. തമാശ, സന്തോഷം എന്നിവയെല്ലാം പ്രകടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഇന്ന് വിവിധങ്ങളായ മുഖഭാവങ്ങള്‍ ഈ മാതൃകയില്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ന് വാട്സാപ്പിലും മറ്റും നമ്മള്‍ ഉപയോഗിച്ച് വരുന്നത് ഇമോജികളാണ്.  മനുഷ്യര്‍ക്ക് സമാനമായ മുഖങ്ങള്‍, വസ്തുക്കള്‍, ഭക്ഷണം, പ്രവൃത്തികള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇമോജികള്‍ ലഭ്യമാണ്.
1999 ല്‍ ജാപ്പനീസ് ചിത്രകാരനായ ഷിഗെറ്റാക കുരിറ്റയാണ് ആദ്യ ഇമോജി നിര്‍മിച്ചത്. കുരിറ്റ ജോലി ചെയ്തിരുന്ന എന്‍ടിടി ഡോകോമോ എന്ന മൊബൈല്‍ കമ്മൂണിക്കേഷന്‍ കമ്പനി ഒരു പുതിയ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ ശ്രമിക്കുന്ന സമയത്താണത്. വളരെ പരിമിതമായ അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ വാക്കുകള്‍ക്ക് പകരം ചിത്രങ്ങള്‍ ഉപയോഗിക്കുകയെന്ന ആശയവുമായി കുരീറ്റ രംഗത്തെത്തുകയായിരുന്നു. 144 പിക്‌സലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചത്.ഏറ്റവും രസകരമായ കാര്യം  “ഫാദർ ഓഫ് ഇമോജി  “എന്നറിയപ്പെട്ടിരുന്ന ഷിഗോത്താക്ക കുരിത ഒരു എഞ്ചിനീയറോ , ഡിസൈനറോ ആയിരുന്നില്ല. മറിച്ച് സാമ്പത്തിക ശാസ്ത്രം പഠിച്ച ആളായിരുന്നു.
ജനനം ജപ്പാനിലായതുകൊണ്ട് തന്നെ ഇമോജി എന്ന പേരും ജാപ്പനീസ് ഭാഷയില്‍ നിന്നാണുണ്ടായിരിക്കുന്നത്. ജാപ്പനീസ് ലിപി തന്നെ ചിത്ര രൂപത്തിലാണെന്നതാണ് ഇതിലെ ആദ്യ കൗതുകം. ഇ, മോ,ജി എന്നീ മൂന്ന് ജാപ്പനീസ് വാക്കുകള്‍ കൂട്ടിച്ചേർത്താണ് ഇമോജി എന്ന വാക്ക് രൂപപ്പെടുത്തിയത്. ഇ എന്നാല്‍ ചിത്രം എന്നും, മോ എന്നാല്‍ എഴുത്ത് എന്നും, ജി എന്നാല്‍ അക്ഷരം എന്നുമാണ് അർഥം. അതുകൊണ്ട് ഈ മൂന്ന് സംഭവങ്ങളും ഒരുമിച്ച് ചേർന്ന മഞ്ഞ മുഖത്തെ അവർ ഇമോജി എന്ന് വിളിച്ചു.
ജപ്പാനിൽ ഇമോജിയ്ക്കുണ്ടായ ജനസമ്മതി കണ്ടിട്ട് ആദ്യമായി ആപ്പിൾ ഐഫോൺ 2007ൽ സ്വന്തം ഫോണിൽ ഇമോജി ബോർഡ് ഉൾപ്പെടുത്തി. എസ്എംഎസ്, ചാറ്റിംഗ്, വാട്സാപ്പ്, മെസേജ് എന്നിവയ്ക്ക് ഇമോജി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഇമോജിയും വളരുന്ന ഭാഷകളിലൊന്നായി മാറി.
പുത്തൻ ഇമോജികൾ ഓരോ വർഷത്തിലും  സെപ്‌റ്റംബറിലായിരിക്കും ഔദ്യോഗികമായി  പുറത്തിറങ്ങുക. ഉരുകുന്ന മുഖം, തുറന്ന കണ്ണുകളുള്ള മുഖം, സല്യൂട്ട് ചെയ്യുന്ന മുഖം, ഡോട്ടുകള്‍ കൊണ്ട് വരച്ച മുഖം, കണ്ണുനീർ തടഞ്ഞുനിർത്തുന്ന മുഖം എന്നിവയാണ് പുതിയ തായി സാധ്യത പട്ടികയിലുള്ളത്. കൂട്ടത്തില്‍ ഏറ്റവും അധികം ചർച്ചയാകുന്നത് ഗർഭസ്ഥനായ പുരുഷന്‍റെ ഇമോജി വരുമെന്ന റിപ്പോർട്ടുകളാണ്. ട്രാൻസ്ജെൻഡർമാരായ പുരുഷന്മാർക്കും ഗർഭം ധരിക്കാൻ സാധ്യമാണെന്ന റിപ്പോർട്ടാണ് ഇത്തരമൊരു ഇമോജി രൂപപ്പെടുത്താൻ കാരണം.
സ്മാര്‍ട്ഫോണുകളിലും മറ്റും പഴയകാല ഇമോടികോണുകള്‍ ടൈപ്പ് ചെയ്താല്‍ അവ നേരിട്ട് ഇമോജികളാക്കി പരിവര്‍ത്തനം ചെയ്യപ്പെടും. ഇന്ന് 92 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇമോജികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.
നമ്മുടെ ആശയവിനിമയങ്ങളെല്ലാം ഡിജിറ്റലായി മാറിയിരിക്കുന്നു. നിരന്തരമെന്നോണം പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായകമാവുന്നുണ്ട്. ഒരാളുമായി നേരിട്ട് സംസാരിക്കുമ്പോള്‍ നമ്മള്‍ പറയുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥവും , പശ്ചാത്തലവും , വികാരവും , മാനസികാവസ്ഥയുമെല്ലാം പങ്കുവെക്കപ്പെടുന്നത് നമ്മളുടെ ആംഗ്യങ്ങള്‍, മുഖഭാവങ്ങള്‍, ശരീര ഭാഷ എന്നിവയുടെയെല്ലാം പിന്‍ബലത്തിലാണ്. വാട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്പുകള്‍ വഴിയും  ,ഇമെയില്‍ എഴുത്ത് സന്ദേശങ്ങളില്‍ നഷ്ടമാകുന്നത് ഇത്തരം ഭാവ പ്രകടനങ്ങളും ശരീരഭാഷയുമാണ്. ഈ കുറവുകള്‍ നികത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഇമോജികളും, ജിഫുകളും, സ്റ്റിക്കറുകളുമെല്ലാം.
ഫെയ്‌സ്ബുക്ക്, സ്‌നാപ്ചാറ്റ്, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മുന്‍നിര പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ ഇമോജികള്‍ ഇന്ന് ലഭ്യമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം യൂണികോഡിന്റെ 14.0 വേര്‍ഷനില്‍ 3369 ഇമോജി ചിഹ്നങ്ങളുണ്ട്. നിശ്ചിത ഇടവേളകളില്‍ പുതിയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്.
ഇമോജിക്കൊപ്പം ശബ്ദംകൂടി വരുന്നതാണ് ഫേസ്ബുക്ക് മെസഞ്ചറിലെ സൗണ്ട് ഇമോജി .മൃഗങ്ങളുടെ  ശബ്ദം ഉൾപ്പടെയുള്ളവയാണ് ഈ സൗണ്ട് ഇമോജി. ഉദാഹരണമായി ആട് കരയുന്ന ഇമോജിയിൽ ആട് കരയുന്ന ശബ്ദത്തിനു വേണ്ടി ഫേസ്ബുക്ക് സൗണ്ട് ടീം ഒരു ദിവസം മുഴുവൻ ഓർഗാനിക് ഫാമിൽ ആടുകൾക്കൊപ്പം ചിലവഴിച്ചു റിക്കോർഡ് ചെയ്തതാണിത്.
ഇത് കൂടാതെ കൈയ്യടി, ഡ്രംറോൾ, ക്രിക്കറ്റ്, പൊട്ടിച്ചിരി തുടങ്ങിയ ശബ്ദങ്ങളും ഉണ്ട്. കൂടുതൽ കൂടുതൽ സൗണ്ട് ഇമോജികൾ  വന്നു കൊണ്ടിരിക്കുകയാണ് . നിലവിൽ ഫേസ്ബുക്കിന് മാത്രമാണ് സൗണ്ട് ഇമോജി ഉള്ളത്. മെസഞ്ചറിൽ ഇമോജി സെലക്ട് ചെയ്തതിനു ശേഷം ലൗഡ്സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ ഇമോജിക്കൊപ്പം ശബ്ദവും കേൾക്കാം. മാത്രമല്ല, മെസേജ് അയക്കുന്നതിന് മുമ്പ് ശബ്ദം കേട്ട് ഉറപ്പുവരുത്തുകയും ചെയ്യാം .
 2021-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ഇമോജി ‘സന്തോഷം കൊണ്ട്​ കണ്ണ്​ നിറയുന്ന’ ഇമോജിയാണ് (Face with tears of joy :)​. രണ്ടാം സ്ഥാനം സ്വന്തമാക്കിയത്​ ചുവന്ന ഹൃദയമാണ്​(Red Heart :❤️). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL:)​ മൂന്നാമത്. തംബ്​സ്​ അപ്പും ( ) , കരയുന്ന ഇമോജിയും ( ) , കൈകൂപ്പുന്ന ഇമോജിയും ( ) നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.ഇമോജികളുടെ വിവിധ വിഭാഗങ്ങളിൽ ഫ്ലാഗുകൾക്കാണ്​ ഏറ്റവും ഡിമാന്‍റ്​ കുറവ്​. അതേസമയം, മുഖത്തിന്‍റെയും , ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന്​ വലിയ ഡിമാന്‍റുമാണ്​. വാഹനങ്ങളുടെ വിഭാഗത്തിൽ റോക്കറ്റിനാണ്​ ആരാധകർ കൂടുതൽ. അതേസമയം, പൂച്ചണ്ട്​ ഇമോജിക്കും , ചിത്രശലഭ ഇമോജിക്കും ആരാധകർ കുറവല്ല.
വാട്സ്ആപ്പ് മെസ്സേജുകൾക്ക് നൽകാവുന്ന ഇമോജി റിയാക്ഷൻ ഇപ്പൊൾ വിപുലീകരിച്ചിട്ടുണ്ട്.  ആദ്യം ആറ് ഇമോജികൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നിടത് ഇപ്പോൾ മുഴുവൻ ഇമോജികളും ഉപയോഗിക്കാനാവും. നേരത്തെ തംബ്‌സ് അപ്പ്, ഹാർട്ട് ഇമോജി, കരച്ചിൽ നിറഞ്ഞ ചിരി, ആശ്ചര്യപ്പെട്ട മുഖം , സങ്കടത്തോടെ കരയുന്ന മുഖം, നന്ദി ഇമോജി എന്നിവ മാത്രം ഉണ്ടായിരുന്നിടത്താണ് വാട്സ്ആപ്പിൽ ലഭ്യമായ ഏത് ഇമോജിയും അയക്കാവുന്ന വിധ ത്തിലേക്ക് ഈ ഫീച്ചർ മാറിയത്.
 നേരത്തെയുള്ള ആറ് ഇമോജികളുടെ അടുത്തായി വാട്ട്‌സ്ആപ്പിൽ ഒരു ‘പ്ലസ് ചിഹ്നം’ കാണിക്കും.ഉപയോക്താക്കൾക്ക് പ്ലസ് ചിഹ്നത്തിൽ അമർത്തി അവർ ഇഷ്ടപ്പെടുന്ന ഏത് ഇമോജിയും തിരഞ്ഞെടുക്കാം. ഒരു ഇമോജിയിൽ ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് നിങ്ങൾക്ക് ഏത് സന്ദേശത്തിനും മറുപടി നൽകാനാവും, വശത്ത് ഒരു ചെറിയ മെനുവിലാകും ഇമോജികൾ.
ഇമോജിപീഡിയയുടെ സ്ഥാപകൻ ജെർമ്മി ബർജ് 2014ൽ ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അതിനുശേഷം ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിച്ചു വരികയാണ്.
2013ൽ ഇമോജി എന്ന പദം ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി.
2015ൽ ഇമോജിയെ വേർഡ് ഓഫ് ദി ഇയറായി പ്രഖ്യാപിച്ചു.
2016 ൽ ഹോളിവുഡിൽ ഒരു അനിമേറ്റഡ് മൂവി നിർമ്മിക്കുകയുണ്ടായി. അതിൽ 250 ഇമോജി പ്രദർശിപ്പിക്കുകയും ചെയ്തു.
2017ൽ സൈബര്‍ ലോകത്ത് വലിയൊരു ഏറ്റുമുട്ടലിനും ഇമോജി കാരണമായി. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക്നോളജി കമ്പനി, ആപ്പിള്‍ പുറത്തിറക്കിയ ബര്‍ഗര്‍ ഇമോജിയും മറ്റൊരു ടെക് ഭീമനായ ഗൂഗിള്‍ പുറത്തിറക്കിയ ഇമോജിയുമായിരുന്നു തര്‍ക്കത്തിന് കാരണം. ഇമോജിയിലെ ബര്‍ഗറില്‍ അടുക്കിയിരുന്ന ഓരോ ഭക്ഷണ വിഭവത്തിന്റെയും അടുക്ക് ശരിയല്ലെന്നതായിരുന്നു ഇമോജി യുദ്ധത്തിന് കാരണം. തങ്ങളുടെ ബര്‍ഗറാണ് ശരിയെന്ന് ആപ്പിളും ഗൂഗിളും വാദിച്ചപ്പോൾ ശരിയേതെന്ന് കണ്ടെത്താനുള്ള യജ്ഞത്തിലായി സൈബർ ലോകം. ഒടുവില്‍ ഗൂഗിള്‍ തങ്ങളുടെ ബര്‍ഗറാണ് തെറ്റായി കാണിച്ചിരിക്കുന്നതെന്ന് മനസിലാക്കി തിരുത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നേരിട്ടാണ് കൗതുകം നിറഞ്ഞ ക്ഷമാപണം നടത്തിയത്.
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

Back to top button
error: