LocalNEWS

അധോലോകം അഴിഞ്ഞാടുന്നു, രാത്രി നാലംഗ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി

സ്വർണക്കള്ളക്കടത്തും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തലുമൊക്കെ മലബാറിൽ നിത്യസംഭവമായി മാറിയിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്നും കള്ളക്കടത്ത് സ്വർണവുമായി എത്തുന്ന യുവാക്കളാണ് കൊല്ലപ്പെടുന്നതത്രയും. ഇപ്പോഴിതാ കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷം റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ് (45) ക്രൂര മര്‍ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ലുഖ്മാനുല്‍ ഹക്കീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒന്‍പതരയോടെ കട അടച്ച് വീട്ടിലേയ്ക്കു ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. ഈ സമയം വാനിലെത്തിയ സംഘം ഹക്കീമിനെ ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റി. ഉറക്കെ കരഞ്ഞതുകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാന്‍ സ്ഥലം വിട്ടു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനില്‍ ഉണ്ടായിരുന്നവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അര്‍ധരാത്രിയോടെ റോഡരികില്‍ തള്ളുകയായിരുന്നു. അവശനിലയിലായ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Back to top button
error: