CrimeNEWS

കൊച്ചിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയയാളെ മദ്യക്കുപ്പിപൊട്ടിച്ച് കഴുത്തില്‍ക്കുത്തി കൊന്നു

കൊച്ചി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം നീണ്ടകര സ്വദേശി എഡിസണ്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ന് എറണാകുളം ടൗണ്‍ഹാളിന് സമീപമുള്ള ഹോട്ടലിലാണ് കൊലപാതകം നടന്നത്.

പ്രതി മുളവുകാട് ചുങ്കത്ത് വീട്ടില്‍ സുരേഷി(38)നായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകശേഷം ടൗണ്‍ഹാളിന് സമീപമുള്ള തന്റെ മുറിയിലെത്തി സാധനങ്ങളുമായി ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അപരിചിതരായ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.

ഇതിനിടെ പ്രതി കൈയില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തില്‍ കുത്തിക്കയറ്റുകയായിരുന്നു. സംഭവശേഷം താമസിച്ചിരുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു.

സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോള്‍ ലഭിച്ച ആധാര്‍കാര്‍ഡാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. സുരേഷിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എഡിസന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: