IndiaNEWS

ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിതീഷ് കുമാര്‍ എന്‍.ഡി.എ. വിട്ടേക്കുമെന്ന് അഭ്യൂഹം; സോണിയയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്തേക്ക് ? നിര്‍ണായക യോഗം ഇന്ന്

പാറ്റ്‌ന: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. ബി.ജെ.പിയുമായുള്ള പോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എ. വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്ത് എത്തിയേക്കുമെന്നതടക്കമുളള വിലയിരുത്തലുകളാണ് പലയിടത്തും ഉയര്‍ന്നിട്ടുള്ളത്. എന്തായാലും ഇക്കാര്യത്തില്‍ ഇന്ന് ഒരു പക്ഷേ തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കാനും തീരുമാനമെടുക്കാനുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് പാര്‍ട്ടി എം.എല്‍.എമാരോടെയും നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.

ഇന്നലെയാണ് മുഴുവന്‍ പാര്‍ട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്‌നയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഈ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. പാറ്റ്‌നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍ ഡി എ സഖ്യം തുടരുമോയെന്നതിലടക്കമുള്ള തീരുമാനം യോഗത്തിലെടുക്കുമെന്നാണ് ജെ.ഡി.യു. നേതാക്കള്‍ നല്‍കുന്ന സൂചന. ബീഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനില്‍ക്കുന്നത്.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാര്‍ വൈകാതെ ദില്ലിയിലെത്തി കൂടികാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറിലെ സ്ഥിതിഗതികളില്‍ ചാടി കയറി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആര്‍.ജെ.ഡി. നേതൃത്വം. നിതീഷ് കുമാറിന്റെ നീക്കമെന്തെന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് ആര്‍ജെഡി നേതാക്കള്‍ പറയുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യത്തില്‍ മത്സരിച്ച ജെ.ഡി.യുവിന് വലിയ നഷ്ടമാണ് സംഭവിച്ചത്. സംസ്ഥാന ഭരണത്തിന് പതിറ്റാണ്ടായി നേതൃത്വം നല്‍കിയിട്ടും തെരഞ്ഞെടുപ്പില്‍ 45 സീറ്റുകളില്‍ മാത്രമാണ് നിതീഷിനും കൂട്ടര്‍ക്കും വിജയിക്കാനായത്. ബി.ജെ.പിയാകട്ടെ 77 സീറ്റുകള്‍ നേടി കരുത്ത് കാട്ടി. എങ്കിലും ഭരണം നിലനിര്‍ത്താനായി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആര്‍.ജെ.ഡിക്ക് 80 ഉം കോണ്‍ഗ്രസിന് 19ഉം എം.എല്‍.എമാരാണുള്ളത്. അതുകൊണ്ടുതന്നെ ഭരണസാധ്യത നിതീഷിന് ഇപ്പോഴുമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാര്‍ പങ്കെടുക്കാതിരുന്നതോടെയാണ് എന്‍.ഡി.എയില്‍നിന്ന് പുറത്തേക്കെന്ന സൂചനകള്‍ ശക്തമാക്കിയത്. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആര്‍സിപി സിംഗ് ബി.ജെ.പിയോടടുത്തതടക്കമുള്ള കാര്യങ്ങള്‍ നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും , രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്റെ ആവശ്യം ബി.ജെ.പി. നേരത്തെ തള്ളിയിരുന്നു. എന്നാലും അവസാനവട്ട അനുനയമെന്ന നിലക്ക് ബി ജെ പി നേതാക്കള്‍ നിതീഷ് കുമാറുമായി ബന്ധപ്പെടുന്നുണ്ട്. അതേസമയം തന്നെ മഹാരാഷ്ട്രയിലെ പോലെ എം എല്‍ എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമവും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടെന്നതാണ് സൂചന. ജെഡിയുവിന്റെ ചില എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി കക്ഷികളില്‍ നിന്ന് കൂടി ഏതാനും പേരെ പുറത്തെത്തിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ ആര്‍.ജെ.ഡിയും ഇന്ന് യോഗം ചേരും.

Back to top button
error: