CrimeNEWS

ഗര്‍ഭിണിയായ പത്തൊന്‍പതുകാരി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

റാന്നി:  ആറര മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ അച്ചു എന്നുവിളിക്കുന്ന സഞ്ചിമ (19) തൂങ്ങിമരിച്ച കേസിലാണ് ഭര്‍ത്താവ് ആര്‍. അഖില്‍ (26) റിമാന്‍ഡിലായത്.

ഞായര്‍ രാവിലെ 10.30 നാണ് സഞ്ചിമ തൂങ്ങിമരിച്ചത്. തുടര്‍ന്ന് ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി റാന്നി പോലീസ് അഖിലിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും മന്ദിരം പടിയ്ക്ക് സമീപം നാലുസെന്റ് കോളനിയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീടിന്റെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് കെട്ടിത്തൂങ്ങിയാണ് യുവതി മരിച്ചത്. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.

ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. യുവതിയുടെ മരണത്തിനു പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഡോക്ടറുടെ ഔദ്യോഗിക മൊഴി അനുസരിച്ച് വകുപ്പുകള്‍ മാറ്റിയിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: