KeralaNEWS

വകുപ്പുകള്‍ക്ക് പിന്നാലെ, സജി ചെറിയാന്റെ പഴ്‌സണല്‍ സ്റ്റാഫും മറ്റു മന്ത്രിമാരുടെ പക്കലേക്ക്

തിരുവനന്തപുരം: വിവാദ പ്രസംഗത്തെത്തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന മുന്‍ മന്ത്രി സജി ചെറിയാന്റെ പഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനര്‍ നിയമനം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും കായിക മന്ത്രി അബുറഹിമാന്റെയും പഴ്‌സണല്‍ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്.

സജി ചെറിയാന്‍ രാജിവച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്റെയും അബുറഹിമാന്റെയും സ്റ്റാഫിലേക്ക് മാറ്റിയത്.

സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന അഞ്ചുപേരെ വീതമാണ് മുഹമ്മദ് റിയാസിന്റേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് നിയമിച്ചത്. ഇതോടെ ഈ രണ്ട് മന്ത്രിമാരുടേയും സ്റ്റാഫുകളുടെ എണ്ണം 25ല്‍ നിന്ന് 30 ആയി ഉയര്‍ന്നു. സജി ചെറിയാന്റെ പ്രൈവറ്റ് സെക്രെട്ടറി മനു സി പുളിക്കലിനെ അബ്ദുറഹ്‌മാന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചിട്ടുണ്ട്.

സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാന്‍ ആണ് ഈ മാറ്റം എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആ പദവിയില്‍ വരുന്ന ചെറിയ ഒരു ഇടവേള പോലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് തിരിച്ചടിയാകും.
ഇതു മറികടക്കാനാണ് ആദ്യം കാലാവധി നീട്ടുകയും പിന്നാലെ മറ്റു മന്ത്രിമാരുടെ സ്റ്റാഫില്‍ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം.

Back to top button
error: