KeralaNEWS

കളിച്ചുനടന്ന, വീടുപോലുള്ള കോഴിക്കോട്ടെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഃഖം, ക്ഷണിച്ചത് ഡിസിസി പ്രസിഡന്റ്, അതിനപ്പുറം ഒന്നും പറയാനില്ല, എല്ലാം സോണിയയെ അറിയിക്കും: മുല്ലപ്പള്ളി

കോഴിക്കോട്: കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാനാകാത്തതില്‍ അതീവദുഖിതനാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിന്തന്‍ ശിബിരത്തില്‍നിന്ന് വിട്ടു നിന്നതിനെച്ചൊല്ലി വിവാദം മുറുകവേയാണ് വിഷയത്തില്‍ പ്രതികരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.

കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഏറെ അടുപ്പമുള്ള നഗരമാണ് കോഴിക്കോട്. പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്. യുവജന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മണ്ണാണ്. അവിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോയെന്നതില്‍ അതിയായ ദു:ഖമുണ്ട്.

നാളത്തെ കോണ്‍ഗ്രസിന്റെ റോഡ് മാപ്പ് തയ്യാറാക്കിയ ചിന്തന്‍ ശിബിരമാണ് നടന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. ബ്രെയിന്‍ സ്റ്റോമിംഗ് സെഷനാണ് നടന്നത്. എനിക്കതറിയാം. അതിന്റെ പ്രാധാന്യം എനിക്കറിയാം. നിരവധി ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തന്‍ശിബരത്തില്‍ ചര്‍ച്ച ചെയ്തത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. അങ്ങേയറ്റം മനോവ്യഥ എനിക്കുണ്ടായിട്ടുണ്ട്. പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. അത് സോണിയഗാന്ധിയെ അറിയിക്കും.

അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക. കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചത്, അതിനപ്പുറം ഒന്നും പറയാനില്ല. ഒരു നേതാവിനോടും വ്യക്തിപരമായി വിരോധമില്ല. ആശയപരമായ ഭിന്നത മാത്രമാണുള്ളതെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: