
അമരാവതി : ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ വച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ആരോഗ്യപ്രശ്നം നേരിട്ടത്. ഉടൻ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്‍രാജൻ സഹായത്തിനെത്തുകയായിരുന്നു.
Today I have onboarded with @DrTamilisaiGuv and she treated a patient who fell ill on Air on Delhi-Hyd bound flight. @IndiGo6E @TelanganaCMO @bandisanjay_bjp @BJP4India @TV9Telugu @V6News pic.twitter.com/WY6Q31Eptn
— Ravi Chander Naik Mudavath 🇮🇳 (@iammrcn) July 22, 2022
ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിൽ ഡോക്ടര്‍മാരുണ്ടോ എന്ന് എയര്‍ഹോസ്റ്റസ് അന്വേഷിച്ചു. ഉടൻ ഗവര്‍ണര്‍ സഹായസന്നദ്ധയായി എത്തുകയായിരുന്നു. ഗവര്‍ണറുടെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഉജേല വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിമാനം ഇറങ്ങിയ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
പരിശോധനയിൽ ഐപിഎസ് ഉദ്യോഗസ്ഥന് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തി. ഗവര്‍ണര്‍ വിമാനത്തിലുണ്ടായിരുന്നില്ലെങ്കിൽ തനിക്ക് ജീവൻ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജേല.