IndiaNEWS

വീണ്ടും വിളിക്കും; മൂന്നുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സോണിയയെ വിട്ടയച്ച് ഇ.ഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിട്ടയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു. സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ദീര്‍ഘനേരത്തെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയതെന്നാണ് വിവരം.

ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് ഇ.ഡി. ഉദ്ദേശിക്കുന്നത്. നേരത്തെ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോവിഡ് ബാധിച്ച സോണിയ, തുടര്‍ചികിത്സയുടെ ഭാഗമായി ചോദ്യംചെയ്യല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സോണിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡി. നടപടിക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിച്ചു. സോണിയക്കും രാഹുലിനും നേരെയുള്ള നടപടി രാഷ്ട്രീയപ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാമ്പത്തിക ഇടപാട് നടന്നിട്ടില്ലാത്ത കേസായിട്ടും ഇ.ഡി.യെ ഉപയോഗിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസും പകയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറി.

ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി ഇ.ഡി. ആസ്ഥാനത്തിനു മുന്നിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. എ.ഐ.സി.സി. ആസ്ഥാനത്തു പ്രതിഷേധിച്ച എം.പി.മാരെയും അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള റോഡ് ബുധനാഴ്ച വൈകുന്നേരത്തോടെ പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിരുന്നു.

Back to top button
error: