KeralaNEWS

”തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ”: നടിയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ ശേഖരിച്ച് അന്വേഷണസംഘം. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

ഉല്ലാസ് ബാബു ദിലീപിനയച്ച ഓഡിയോ മെസേജ് ആണ് ഇത്. ദിലീപ് ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഫോണിന്റെ ഗാലറിയില്‍ നിന്ന് ഈ സന്ദേശം കണ്ടെടുക്കുകയും അന്വേണസംഘം ഇത് വീണ്ടെടുക്കുകയുമായിരുന്നു.

തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ എന്ന് പറഞ്ഞാണ് മെസേജ് തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെക്കുറിച്ചാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ് പറയുന്നത്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്‌നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയുമായിരുന്നു ഉല്ലാസ് ബാബു.

അതേസമയം, കേസിലെ തുടരന്വേഷണ റിപ്പോര്‍ട് വെളളിയാഴ്ച സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ അനുബന്ധ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുണ്ട്. നിലവില്‍ ചുമത്തിയിരിക്കുന്ന ബലാത്സംഗം അടക്കമുളള കുറ്റങ്ങള്‍ക്ക് പുറമേ തെളിവുകള്‍ മറച്ചുപിടിച്ചു എന്ന വകുപ്പുകൂടി ചേര്‍ത്തിട്ടുണ്ട്്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ ശരത് മുഖേന ദിലീപിന്റെ പക്കല്‍ എത്തി എന്നുതന്നെയാണ് റിപ്പോര്‍ട്ടിലുളളത്. ഈ സുപ്രധാന തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. പുതുതായി പ്രതി ചേര്‍ത്തിരിക്കുന്ന ദിലീപിന്റെ സുഹൃത് ശരത്തിനെതിരെയും ഇതേ കുറ്റങ്ങള്‍ തന്നെയാണ് ചുമത്തിയിരിക്കുന്നത്.

ഹൈക്കോടതി അനുവദിച്ച സമയ പരിധിക്കുളളില്‍ത്തന്നെ റിപ്പോര്‍ട് സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

Back to top button
error: