IndiaTravel

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ചിന്നസേലത്ത് വൻ പ്രതിഷേധം, പൊലീസ് വാഹനങ്ങള്‍ അടക്കം തീയിട്ടു

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വൻ പ്രതിഷേധം.വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാർ ഏറ്റുമുട്ടി, പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.

തമിഴ്നാട്ടിലെ കള്ളക്കുകുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിവന്ന പ്രതിഷേധമാണ് തെരുവ് യുദ്ധത്തിലേക്കെത്തിയത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർത്തു, നിരവധി ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും തീയിട്ടു.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി സമരക്കാർക്കും ഇരുപതോളം പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്.കള്ളക്കുറിച്ചിയിലെ സാഹചര്യം വേദനിപ്പിക്കുന്നതെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. പെൺകുട്ടിയുടെ മരണം കള്ളക്കുറിച്ചി ഡിഎസ്പി അന്വേഷിക്കുമെന്ന് തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബു പറഞ്ഞു. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി

മരിച്ച പ്ലസ് ടു വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അമിതമായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

Back to top button
error: