KeralaNEWS

ട്രാൻസ്ജെന്‍റർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സക്കും സൗകര്യമൊരുക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം : ട്രാൻസ്ജെന്റർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സക്കും സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അവർ ആഗ്രഹിക്കുന്നതു പോലെ പുരുഷനോ സ്ത്രീയോ ആയി മാറുന്നതിനാവശ്യമായ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നൽകുന്നതിന് പര്യാപ്തമായ സൗകര്യങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ സൗജന്യമാക്കുന്ന കാര്യം മെഡിക്കൽ കോളേജ് തലത്തിൽ മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ച സാഹചര്യത്തിൽ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കാൻ ഫണ്ട് ലഭ്യമാക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഉത്തരവ് നൽകി.

ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് വേണ്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ സെപ്റ്റംബർ 12 നകം കമ്മീഷനെ അറിയിക്കണം. കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ ട്രാൻസ്ജെന്റർ ക്ലിനിക്ക് പ്രവർത്തന രഹിതമാണെന്ന് ആരോപിച്ച് രഞ്ജുമോൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.

കോട്ടയം മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി, സൈക്യാട്രി, പ്ലാസ്റ്റിക് സർജറി, എന്റോ ക്രൈനോളജി വിഭാഗം ഡോക്ടർമാർ ട്രാൻസ്ജെന്റർമാർക്ക് ആവശ്യമായ പരിശോധനകൾ നടത്താറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഫണ്ട് ലഭിച്ചാൽ ചികിത്സ സൗജന്യമാക്കാം. നിലവിലുള്ള സേവനങ്ങൾ സൌജന്യമായി നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതി കക്ഷി അറിയിച്ചു. പ്ലാസ്റ്റിക് സർജറി, മെഡിക്കൽ വിഭാഗങ്ങളിൽ നിന്നു മാത്രമാണ് ചികിത്സ കൃത്യമായി ലഭിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജികളിൽ ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നും അറിയിച്ചു.

ഇന്ത്യൻ ഭരണഘടന പൌരൻമാർക്ക് ഉറപ്പുവരുത്തുന്ന തുല്യത ട്രാൻസ്ജെന്റർമാർക്ക് നിഷേധിക്കരുതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു. ട്രാൻസ്ജെന്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ദ ട്രാൻസ്ജെന്റർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ആക്റ്റ് 2019 പാസാക്കിയിട്ടുണ്ട്. ട്രാൻസ്ജെന്റർമാർക്കായി 2015 ൽ കേരള സർക്കാർ ഒരു പോളിസിയും പ്രഖ്യാപിച്ചു. രണ്ടാംതരം പൌരൻമാരെന്ന വിചാരത്തോടെ ജിവിക്കുന്ന ട്രാൻസ്ജെന്റർമാരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയാണ് നിയമ നിർമ്മാണം നടത്തിയതെന്ന് മറക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ട്രാൻസ്ജെന്‍റര്‍ വിഭാഗത്തെ രാഷ്ട്രീയ സ്വാസ്ത്യ ഭീമായോജന ആരോഗ്യ ഇൻഷ്വറൻസിൽ ഉൾപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ശസ്ത്രക്രിയക്കായി ഫണ്ട് കരുതി വയ്ക്കണമെന്നും കേരള സർക്കാരിന്റെ നയരേഖയിൽ വ്യക്തമാക്കിയിട്ടുള്ളതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇവർക്ക് സൌജന്യ ചികിത്സ നിഷേധിക്കുന്നത് കേന്ദ്രനിയമത്തിന്റെയും സംസ്ഥാന സർക്കാർ നയരേഖയുടെയും ലംഘനമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ട്രാൻസ്ജെന്റർമാരുടെ അവകാശങ്ങൾ ലംഘിച്ചാൽ അത് മനുഷ്യാവകാശ ലംഘനമായി കാണുമെന്നും ഉത്തരവിൽ പറയുന്നു.

Back to top button
error: