IndiaNEWS

നീറ്റ് പരീക്ഷ ഞായറാഴ്ച തന്നെ; പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

ദില്ലി: നീറ്റ് പരീക്ഷ ഞായറാഴ്ച തന്നെ നടക്കും. പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളി.

അടുത്തടുത്ത് വിവിധ പരീക്ഷകള്‍ വരുന്നത് വിദ്യാര്‍ത്ഥികളെ ഏറെ ബാധിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. പരീക്ഷാ പേടിയില്‍ 17 പേര്‍ ആത്മഹത്യ ചെയ്തു. ജൂണിലാണ് സിബിഎസ്ഇ പരീക്ഷ തീര്‍ന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തയാറെടുക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ 15 വിദ്യാര്‍ത്ഥികളുടെ മാത്രം ഹര്‍ജിയില്‍ പരീക്ഷ മാറ്റിവെക്കാന്‍ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ മാറ്റിവച്ച പോലെയല്ല നിലവിലെന്ന് കോടതി നിരീക്ഷിച്ചു.

പരീക്ഷകള്‍ മാറ്റിവെക്കണമെന്നത് സ്ഥിരമായ ആവശ്യമായി മാറുകയാണെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും വ്യക്തമാക്കി. തുടര്‍ന്ന്, പരീക്ഷ മാറ്റിവക്കണമെന്ന ഹര്‍ജികള്‍ തള്ളിയ കോടതി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയായത് കൊണ്ട് മാത്രം ഹര്‍ജിക്കാരെ വിമര്‍ശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് 18 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ 546 ന​ഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 ന​ഗരങ്ങളിലുമായിട്ടാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

Back to top button
error: