KeralaNEWS

മുഖ്യമന്ത്രിക്കും,റിയാസിനും കേന്ദ്രപദ്ധതികൾ അട്ടിമറിക്കാനാവാത്തതിന്റെ അസഹിഷ്ണുത: കെ.സുരേന്ദ്രൻ

കാസർ​ഗോഡ്: സംസ്ഥാന സർക്കാർ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നതെന്നും കാസർ​ഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മം​ഗലാപുരം മുതൽ തിരുവനന്തപുരം വരെ അതിവേ​ഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂർത്തിയാകും. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. 21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എൻഎച്ച്ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികൾക്ക് പുറമേയാണിത്. കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന 6 പ്രൊജക്ടുകളാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസർക്കാരിനെ മുമ്പ് നിരവധി തവണ പ്രസംശിച്ചതാണ്. ഇപ്പോൾ കേന്ദ്രമന്ത്രി എസ്.ജയശങ്കർ വന്നപ്പോൾ ഇവർ എന്തിനാണ് പ്രകോപിതനാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

റിയാസിന്റെ പിഡബ്ല്യുഡി റോഡുകൾ മുഴുവൻ കുളങ്ങളാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനിൽപ്പിൽ തകർന്നു. വർഷത്തിൽ ആറുമാസം മഴ പെയ്യുന്ന സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള പരിമിതികൾ പരിഹരിച്ചാണ് ഇപ്പോൾ പണി നടക്കുന്നത്. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം എടുക്കുന്നത്. ബാക്കി ദേശീയപാത വികസനത്തിന്റെ എല്ലാ തുകയും നൽകുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാനം വഴി നടപ്പാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. അത് പരിശോധിക്കാൻ കേന്ദ്രമന്ത്രിമാർ ഇനിയും കേരളത്തിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

Back to top button
error: