NEWS

ഇത്തവണ ഓണത്തിന് കൈപൊള്ളും

തിരുവനന്തപുരം : അവിയലും തീയലും തോരനും ചോറും ഉപ്പേരിയും പപ്പടവും പായസവുമൊക്കെ സ്വന്തം അടുക്കളയില്‍ ഉണ്ടാക്കി ഒരുമിച്ചിരുന്ന് സദ്യയുണ്ടില്ലെങ്കിൽ പിന്നെ അതിനെ ഓണമെന്ന് വിളിക്കാൻ പറ്റുമോ !
എന്നാൽ ഇത്തവണ ഓണസദ്യ ഒരുക്കുന്ന മലയാളിക്ക് കൈപൊള്ളും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.മാർച്ച് മാസം മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ഓണവിപണിയെയാണ്.

 ഓണത്തിനു മാസങ്ങൾ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ ഇപ്പോൾത്തന്നെ പൊള്ളുന്ന വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി വിലയും കുതിച്ചുകയറാനുള്ള കാരണം.

ഒരു കിലോ ഏത്തക്കായ്ക്ക് 65 മുതലാണ് ഇപ്പോഴത്തെ വില.ഏത്തക്കായുടെ വിലവര്‍ധനയ്‌ക്കൊപ്പം വെളിച്ചെണ്ണ വില കുതിച്ചു കയറിയതും ഉപ്പേരി വിപണിക്കു തിരിച്ചടിയായി.അസംസ്കൃത പദാര്‍ഥങ്ങള്‍ക്ക് വില വര്‍ധിച്ചതിനാല്‍ പപ്പടത്തിന്റെ വിലയും കുതിച്ചുയരുകയാണ്.ഇടയ്ക്കിടെയുള്ള മഴയും പപ്പട നിര്‍മാണത്തിന് തടസമുണ്ടാക്കുന്നു.പച്ചക്കറികളുടെ കാര്യം പറയാനുമില്ല.

 

 

 

സെപ്റ്റംബർ എട്ടിനാണ് ഇത്തവണ തിരുവോണം.അപ്പോഴേക്കും പച്ചക്കറി വില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും.എത്ര വില വര്‍ധിച്ചാലും  കാണം വിറ്റും ഓണമുണ്ണണം എന്ന മലയാളി മനസ്സ് മാറാൻ പോകുന്നില്ലെന്ന് മലയാളിക്ക് അറിയത്തില്ലെങ്കിലും തമിഴന് നന്നായി അറിയാം എന്നതുതന്നെയാണ് അതിന്റെ കാരണവും.എന്തായാലും വിപണി നിയന്ത്രിച്ചില്ലെങ്കിൽ ഓണത്തിന് നാട്ടുകാരുടെ കൈപൊള്ളുന്ന അവസ്ഥയുണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.

 

 

Back to top button
error: