NEWSWorld

അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ കിടപ്പുരോഗികളായ തീര്‍ത്ഥാടകരെയും മക്കയിലെത്തിച്ചു

റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനായി മദീനയില്‍ എത്തിയതിന് ശേഷം കിടപ്പുരോഗികളായി മാറിയ ഒമ്പത് പേരെ പ്രത്യേകം വാഹനങ്ങളില്‍ മക്കയിലെത്തിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്കായി ബുധനാഴ്ച തീര്‍ത്ഥാടകര്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങുന്നതിനോടനുബന്ധിച്ചാണ് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കിടപ്പുരോഗികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക മെഡിക്കല്‍ വാഹന വ്യൂഹം മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്. തീര്‍ഥാടകരെ പരിചരിക്കുന്നതിന് എല്ലാ സൗകര്യങ്ങളും മെഡിക്കല്‍ സ്റ്റാഫുമടങ്ങുന്ന നിരവധി ആംബുലന്‍സുകള്‍ മുഖേനയാണ് രോഗികളെ മക്കയിലെത്തിച്ചത്.

മദീന കിങ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് വാഹന വ്യൂഹം മക്കയിലേക്ക് പുറപ്പെട്ടത്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ 60 പേരടങ്ങുന്ന സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ടീമിന്റെ സാന്നിധ്യത്തില്‍ എല്ലാ സംയോജിത മെഡിക്കല്‍ ഉപകരണങ്ങളും സജ്ജീകരിച്ച 10 ആംബുലന്‍സുകള്‍, അത്യാവശ്യമെങ്കില്‍ ഉപയോഗിക്കാനായി അഞ്ച് സ്‌പെയര്‍ ആംബുലന്‍സുകള്‍, ഒരു തീവ്രപരിചരണ ആംബുലന്‍സ്, ഓക്‌സിജന്‍ ക്യാബിന്‍ ഉള്‍പ്പെടുന്ന വാഹനം, ആംബുലന്‍സ് മൊബൈല്‍ വര്‍ക് ഷോപ്പ്, ഒരു ബസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം എന്നിവ ഉള്‍പ്പെടുന്നതായിരുന്നു വാഹന വ്യൂഹം.

എല്ലാ വര്‍ഷവും ഇതുപോലെ മദീനയിലെത്തിയ ശേഷം രോഗികളാവുകയും പരസഹായമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന തീര്‍ഥാടകരെ ആരോഗ്യ മന്ത്രാലയം മുകൈ എടുത്ത് പുണ്യസ്ഥലങ്ങളിലേക്ക് മാറ്റാറുണ്ട്. അതിലൂടെ അവര്‍ക്ക് അവരുടെ ഹജ്ജ് കര്‍മങ്ങള്‍ ആരോഗ്യത്തോടെയും സമാധാനത്തോടെയും പൂര്‍ത്തിയാക്കാനും പുണ്യസ്ഥലങ്ങളിലെ ആശുപത്രികളില്‍ തുടര്‍ ചികിത്സയുടെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിയും.

Back to top button
error: