KeralaNEWS

സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി, സൗജന്യ സേവനം തുടരും

പാലക്കാട്: സ്വപ്ന സുരേഷിനെ പുറത്താക്കിയെന്ന് എച്ച്ആര്‍ഡിഎസ്. സ്വപ്‌നയ്ക്ക്് ജോലി നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നുവെന്നും ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ആണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്നും എച്ച് ആര്‍ ഡി എസ് ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു വിശദീകരിച്ചു. ഗൂഢാലോചന കേസില്‍ എച്ച് ആര്‍ ഡി എസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു.

സ്വപ്നയ്ക്ക് നാല് മാസം മുമ്പ് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച് ആര്‍ ഡി എസിന്റെ ഓഫിസില്‍ പൊലീസ് , ക്രൈംബ്രാഞ്ച് , ഇന്റലിജന്‍സ് അങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങുകയാണ്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്ത് ശമ്പളം നല്‍കുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നല്‍കുന്നതില്‍ തെറ്റില്ലെന്ന് കണ്ടാണ് ജോലി നല്‍കിയത്.

എന്നാല്‍ സംഭാവനകള്‍ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനയ്ക്ക് കേസിലും വിവാദങ്ങളിലും പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും എച്ച് ആര്‍ ഡി എസ് വിശദീകരിക്കുന്നു.സര്‍ക്കാര്‍ സംവിധാനങ്ങളോട് പൊരുതി നില്‍ക്കാന്‍ ഇല്ലെന്നും അതിനുള്ള കരുത്തില്ലെന്നും ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു

ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സൗജന്യ സേവനം തുടരാന്‍ അനുവദിക്കണമെന്ന സ്വപ്നയുടെ അഭ്യര്‍ഥന പരിഗണിച്ച് സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ ഒരു സ്ത്രീയെ എച്ച് ആര്‍ ഡി എസാണ് ചെല്ലു ചെലവും നല്‍കി പരിപാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അടക്കം നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണം. ഇതു കൂടി കണക്കിലെടുത്ത് വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് നടപടിയെന്ന് എച്ച് ആര്‍ ഡി എസ് വ്യക്തമാക്കി. എച്ച് ആര്‍ ഡി എസ് ഇന്ത്യയുടെ സ്ത്രീ ശാക്തീകരണ വിഭാഗത്തിലെ സി എസ് ആര്‍ വിഭാഗം ഡയറക്ടര്‍ ആയി 2022 ഫെബ്രുവരി 12ന് ആണ് സ്വപ്ന സുരേഷിനെ നിയമിച്ചത്.

അന്ന് മുതല്‍ എച്ച് ആര്‍ ഡി എസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ശമ്പള ഇനത്തില്‍ 43000 രൂപയും യാത്രാ ബത്തയായി 7000 രൂപയും അടക്കം 50000 രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം. ഇത് എച്ച് ആര്‍ ഡി എസിന്റെ സ്വന്തം ഫണ്ടില്‍ നിന്നാണ് നല്‍കിയിരുന്നതെന്നും എച്ച് ആര്‍ ഡി എസ് പറയുന്നു.

Back to top button
error: