KeralaNEWS

ഓഫീസ് ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അറസറ്റ് ചെയ്തിട്ടും കോണ്‍ഗ്രസ് കലാപശ്രമം നടത്തുന്നു: മുഖ്യമന്ത്രി

വിളിച്ചു വരുത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മര്യാദക്കിരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് എങ്ങനെയാണ് അംഗീകരിക്കുകയെന്നും ചോദ്യങ്ങളെ പ്രതിപക്ഷം ഭയപ്പെടുകയാണെന്നും പിണറായി വിജയന്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുലിന്‍െ്‌റ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ പൊലീസ് അറസറ്റ് ചെയ്തിട്ടും കോണ്‍ഗ്രസ് കലാപത്തിന് ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എംപി ഓഫിസ് എസ്എഫ്‌ഐ ആക്രമിച്ചതിനെ പിന്തുടര്‍ന്ന് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

പാര്‍ട്ടിയും സര്‍ക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്തു. സമരത്തെ സിപിഎമ്മും എല്‍ഡിഎഫും അപലപിച്ചു. സര്‍ക്കാര്‍ കര്‍ക്കശമായ നിയമ നടപടികളിലേക്ക് കടന്നു. വീഴ്ച വരുത്തിയ ഡി വൈ എസ് പി യെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. എന്നിട്ടും അക്രമം നിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. പ്രകോപനപരമായ പ്രസ്താവനകള്‍ കോണ്‍ഗ്രസ് തുടരുകയാണ്.

സി പി എമ്മിന്റെ ഓഫിസുകളും പത്ര സ്ഥാപനങ്ങളും അടക്കം ആക്രമിച്ചു. ആക്രമിക്കാന്‍ , കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയ പാപ്പരത്തമാണ്. ഉദ്ദേശ്യ ശുദ്ധിപോലും ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ ദേശാഭിമാനി പത്രം ഓഫിസിന് നേരെ ഉണ്ടായ അക്രമത്തെ കോണ്‍ഗ്രസ് തളളിപ്പറഞ്ഞിട്ടുണ്ടോ? വിളിച്ചു വരുത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മര്യാദക്കിരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് എങ്ങനെയാണ് അംഗീകരിക്കുകയെന്നും ചോദ്യങ്ങളെ പ്രതിപക്ഷം ഭയപ്പെടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു

പ്രതിപക്ഷ നേതാവിനോട് കല്‍പറ്റയില്‍ വച്ച് ചോദ്യം ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപെടുത്തി. കൈകള്‍ അറുത്തുമാറ്റുമെന്ന അണികളുടെ ഭീഷണിയുമുണ്ടായി. ഇതൊക്കെ എങ്ങനെയാണ് അംഗീകരിക്കാനാകുക. ബി ജെ പി യെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സി പി എം അക്രമം ചെയ്തുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.എന്നാലിത് എന്താണെന്ന് ജനത്തിനറിയാം.

വിമാനത്തിലുണ്ടായ അക്രമ സംഭവത്തില്‍ പ്രതിഷേധിച്ചവരെ അനുകൂലിക്കുന്ന നിലപാട് ആണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. നേതാക്കള്‍ പറഞ്ഞത് പ്രതിഷേധക്കാര്‍ ഞങ്ങളുടെ കുട്ടികളാണ് , അവരെ സംരക്ഷിക്കും എന്നാണ്. പ്രതിഷേധത്തെ തള്ളിപ്പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയാറായില്ല. ഇതും അവരുടെ സംസ്‌കാരത്തെ തുറന്നു കാണിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

വാഴയുമായി ഒരു കൂട്ടര്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫിസിലേക്ക് പോയപ്പോള്‍ കരര്‍ശന നടപടി എടുത്തു. ഇത് വേറിട്ട സംസ്‌കാരം ആണ്. ഈ സംസ്‌കാരം കോണ്‍ഗ്രസിനില്ലെന്ന് നിലപാടുകള്‍ നോക്കിയാല്‍ മനസിലാകും. ധീരജ് വധം സാധാരണക്കാരില്‍ പോലും നീറ്റലുണ്ടാത്തി. അപ്പോള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഉന്നത നേതാവ് പറഞ്ഞത് ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്നായിരുന്നു. എങ്ങനെയാണ് ഇങ്ങനെ പറയാന്‍ പറ്റുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Back to top button
error: