KeralaNEWS

കുപ്പിയേറ്, കണ്ണീര്‍ വാതകം, ലാത്തിച്ചാര്‍ജ്, ഗ്രനേഡ്, ജലപീരങ്കി; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷഭരിതം

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെത്തുടര്‍ന്ന് വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ഒടുവില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതിരുന്നതോടെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജും നടന്നു. മാര്‍ച്ചിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കിക്ക് നേരെയും പ്രവര്‍ത്തകര്‍ കുപ്പിയുള്‍പ്പെടെയുള്ളവ വലിച്ചെറിഞ്ഞു. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ മുന്നൂറോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പ്രകോപനപരമായ പെരുമാറ്റവും പ്രകോപനവുമുണ്ടായാല്‍ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞു. പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.

ഇതിന് ശേഷം നോര്‍ത്ത് ഗേറ്റിനോട് ചേര്‍ന്ന വശത്ത് കൂടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ജലപീരീരങ്കി പ്രയോഗിച്ചത്. സാധാരണയിലും അധികം ഫോഴ്സിലാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകായില്ല. ഇതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ഗ്രേനേഡ് പ്രയോഗം നടന്നത്.

നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും പ്രകോപനമില്ലാതെയാണ് പോലീസ് നടപടിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഒരു പോലീസുകാരന് പോലും പരിക്കേറ്റില്ലെന്നും പിരിഞ്ഞ് പോകാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കുന്നതിനിടെയാണ് ഗ്രനേഡ് പ്രയോഗം ഉണ്ടായതെന്നും ഷാഫി പറഞ്ഞു.

Back to top button
error: