CrimeNEWS

ബധിര വയോധികയുടെ മരണം: ദുരൂഹതയേറെ; ആരോപണമുന്നയിച്ചിട്ടും പൊലീസ് ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍

ആലപ്പുഴ: ബധിരയും മൂകയുമായ വയോധികയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്ത്. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷി (അമ്മു-73)യുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണാവശ്യം. ഇതുസംബന്ധിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ഉൾപ്പെടെ കർമ്മസമിതിക്ക് രൂപം നൽകിയതായി പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി ജോസ് പറഞ്ഞു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചിട്ടും പൊലീസ് ഒരുനടപടിയും സ്വീകരിക്കുന്നില്ല. പ്രഥമവിവര റിപ്പോർട്ട് പോലും നൽകിയില്ല. ഈ സാഹചര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കൃഷിയോഗ്യമല്ലാതെ കാടുപിടിച്ച സ്ഥലത്താണ് അംബുജാക്ഷിയുടെ മൃതദേഹം കണ്ടത്.

തനിയെ നല്ലരീതിയിൽ നടക്കാൻ കഴിയാത്ത അവർ ഒറ്റയ്ക്ക്അവിടെയെത്തില്ല. വയോധികയുടെ അടിപ്പാവാട മൃതദേഹത്തിനടുത്ത് നിവർത്തിയിട്ട നിലയിലായിരുന്നു. ഉടുമുണ്ട് ചെളിയിൽ പുരണ്ട നിലയിലുമായിരുന്നു. ഇടതുകൈയിലെ സ്വർണമോതിരവും കാണാതായിട്ടുണ്ട്. ഇതെല്ലാം ദുരൂഹതയുണ്ടാക്കുന്നതാണ്. എന്നിട്ടും പോലീസ് അന്വേഷിക്കാത്തത് വീഴ്ച വരുത്തി.

2022 ഏപ്രിൽ 22 ന് രാവിലെ മുതലാണ് അംബുജാക്ഷിയെ കാണാതായത്. അന്വേഷിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെ അന്നുതന്നെ കുടുംബാംഗങ്ങളും സമീപവാസികളും പുളിങ്കുന്ന് പോലീസിനെ നേരിൽ കണ്ട് പരാതി അറിയിച്ചു. 24ന് രേഖാമൂലവും പരാതി നൽകി. എന്നാൽ, പോലീസ് വിവരശേഖരണം നടത്താൻ പോലും തയ്യാറായില്ല. ജനപ്രതിനിധികളുടെ സമ്മർദ്ദത്തെ തുടർന്ന് അഞ്ചുദിവസത്തിനുശേഷമാണ് ബന്ധുക്കളെ സമീപിച്ചതെന്ന് പ്രസിഡന്റും കർമ്മസമിതി ഭാരവാഹികളും ആരോപിച്ചു.

മൃതദേഹംകണ്ട സ്ഥലത്ത് അംബുജാക്ഷിയെ കാണാതായ വിവരം അറിഞ്ഞശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തുതവണയെങ്കിലും തിരച്ചിൽ നടത്തിയിരുന്നു. അന്ന് അവിടെ നിന്ന് ദുർഗന്ധംപോലുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ദുരൂഹതയേറെയാണെന്നും കർമ്മസമിതി ഭാരവാഹികൾ പറഞ്ഞു.

Back to top button
error: