KeralaNEWS

കെ റെയിൽ  കേരളത്തെ രണ്ടായി വിഭജിക്കില്ല, ഒറ്റ നഗരമാക്കി ബന്ധിപ്പിക്കുന്ന പദ്ധതിയെന്ന് കെ റെയിൽ കോർപ്പറേഷൻ

 

കൊച്ചി: സിൽവര്‍ ലൈൻകെ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന് കെ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിശദീകരിക്കുന്നു. മെട്രോ സർവീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സിൽവര്‍ ലൈനെന്നും  കെ റെയിൽ പറയുന്നു.

കാസർഗോഡ്- തിരുവനന്തപുരം സിൽവർലൈൻ അർധ അതിവേ​ഗ റെയിൽ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുകയല്ല, മറിച്ച് ഒരു മെട്രോ സർവീസ് പോലെ ഒറ്റ നനഗരമാക്കി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം അതിവേഗ റെയിൽ പാതകളോ ഹൈവേകളോ എക്സ്പ്രസ്‌ പാതകളോ ഉണ്ട്. ഇവയൊന്നും ഇതുവരെ രാജ്യത്തെയോ അല്ലെങ്കിൽ പാത കടന്നുപോകുന്ന പ്രദേശത്തെയോ രണ്ടായി മുറിച്ചിട്ടില്ല.

സിൽവർ ലൈൻ പാതയുടെ ആകെ ദൂരം 530 കിലോമീറ്ററാണ്. അതിൽ തന്നെ 137 കിലോമീറ്റർ പാത തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പ്രദേശങ്ങളിൽ ആളുകൾക്ക് ഇപ്പോഴത്തേത് പോലെ ഭാവിയിലും സഞ്ചരിക്കാനാവും. അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലായി പാതയ്ക്കിരുവശവും സംരക്ഷണവേലി നിർമ്മിക്കും. ഇതടക്കം പാതയുടെ 397 കിലോമീറ്റർ ദൂരത്തിൽ ഓരോ അര കിലോമീറ്ററും ഇടവിട്ട് അടിപ്പാതകളും മേൽപ്പാലങ്ങളും സ്ഥാപിക്കും. അതോടെ ആളുകൾക്ക് ഇരുവശത്തേക്കുമുള്ള സഞ്ചാരം എളുപ്പമാകും.

സിൽവർ ലൈൻ പാതയു‌ടെ ഇരുവശവും സംരക്ഷണ വേലി തീർക്കുന്നത് കെ റെയിലിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മാത്രം തീരുമാനമല്ല. 140 കിലോമീറ്ററിലേറെ വേഗതയിൽ തീവണ്ടികൾ ഓടുന്ന പാതകൾക്ക്‌ ഇരുപുറത്തും ഇത്തരം വേലികൾ സ്ഥാപിക്കണമെന്നാണ്‌ നിയമം.

ഡൽഹി- ആഗ്ര സെക്ഷനിൽ റെയിൽ പാതയ്ക്ക്‌ ഇപ്പോൾ തന്നെ സംരക്ഷണ വേലിയുണ്ട്‌. ഡൽഹി – വരാണസി, ഡൽഹി – ഹൗറ സെക്ഷനുകളിൽ സംരക്ഷണ വേലിയുടെ നിർമാണം പുരോഗമിച്ചു വരികയാണ്‌. അതിനാൽ സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ലെന്ന് മാത്രമല്ല, കൂടുതൽ കരുത്തുറ്റ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്യും.

Back to top button
error: