CrimeNEWS

പ്രവാസിയെ കബളിപ്പിച്ച്‌ 1.04 കോടി തട്ടിയെടുത്ത കേസില്‍ നടി ശാലു മേനോനും മാതാവ്‌ കലാ ദേവിക്കുമെതിരേ വിചാരണ തുടങ്ങി

     സോളാര്‍ പാനലും തമിഴ്‌ നാട്ടില്‍ വിന്‍ഡ്‌ മില്ലും സ്‌ഥാപിച്ചു നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ ടെക്‌സ്‌റ്റൈല്‍ ഉടമയായ പ്രവാസി റാസിക്‌ അലിയെ കബളിപ്പിച്ച്‌ 1.04 കോടി തട്ടിയെടുത്ത കേസില്‍ രണ്ടും മൂന്നും പ്രതികളായ നടി ശാലു മേനോനും മാതാവ്‌ കലാ ദേവിക്കുമെതിരേ വിചാരണ തുടങ്ങി.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ പ്രതികളെ വിചാരണ ചെയ്യുന്നത്‌. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക്‌ 11 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകള്‍ കോടതി അക്കമിട്ട്‌ തെളിവില്‍ സ്വീകരിക്കുകയും ചെയ്‌തു.

മൂന്ന് സാക്ഷികള്‍ ജൂണ്‍ ഒന്നിന്‌ ഹാജരാകാനും മജിസ്‌ട്രേട്ട്‌ അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു. ഇതേകേസില്‍ കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണനെ മൂന്ന് വര്‍ഷം തടവിനും 10, 000 രൂപ പിഴയൊടുക്കാനും 2020 ഒക്‌ടോബര്‍ 21 ന്‌ കോടതി ശിക്ഷിച്ചിരുന്നു.

ഒന്നാം പ്രതിക്കെതിരായ കേസ്‌ തീര്‍ന്നതിനാല്‍ രണ്ടും മൂന്നും പ്രതികള്‍ക്കെതിരായ കേസ്‌ റീ ഫയല്‍ ചെയ്‌താണ്‌ വിചാരണ തുടങ്ങിയത്‌. പരാതിക്കാരനും പ്രവാസിയുമായ റാസിക്‌ അലിയാണു പ്രോസിക്യൂഷന്‍ ഭാഗം ഒന്നാം സാക്ഷി.

പ്രതികളുടെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയില്‍ കേസിന്റെ വിചാരണ വിലക്കിക്കൊണ്ടുണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതോടെയാണ്‌ വിചാരണ ആരംഭിച്ചത്‌. 2013 ലാണു കേസിനാസ്‌പദമായ സംഭവം നടന്നത്‌.

Back to top button
error: