KeralaNEWS

വിസ്മയ കേസില്‍ വിധി സ്വാഗതം ചെയ്ത് ഐ ജി ഹര്‍ഷിത അട്ടല്ലൂരി

വിധി സ്വാഗതം ചെയ്ത് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന കോടതി വിധി മാതൃകാപരമെന്നും ഐജി ഹര്‍ഷിതാ അട്ടല്ലൂരി പറഞ്ഞു. വിധി സ്ത്രീ പീഡകര്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നതാണെന്ന് ഐജി ഹര്‍ഷിതാ അട്ടല്ലൂരി പ്രതികരിച്ചു. കേസില്‍ 5 ലക്ഷത്തിധികം ഡിജിറ്റല്‍ ഫയലുകള്‍ പഠിച്ച് ആണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയതെന്നും ഐ ജി ഹര്‍ഷിത  പറഞ്ഞു.അതേസമയം ഇനി ഒരു മകള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് വിസ്മയയുടെ അച്ഛന്‍.

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കേരളം ഉറ്റുനോക്കിയ ഒരു നിര്‍ണായക കേസിന്റെ പ്രധാന വിധിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശിക്ഷാ വിധി നാളെയാവും ഉണ്ടാവുക. കിരണ്‍ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. കിരണ്‍ കുമാറിന്റെ ജാമ്യവും കോടതി റദ്ദാക്കി. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.

കഴിഞ്ഞ ജൂണ്‍ 21 നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.സ്ത്രീധനമരണം, സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭിഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഫോണ്‍ കോളുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി.

Back to top button
error: