NEWS

ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയിൽ

പത്തനംതിട്ട: ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിന്റെ മൃതദേഹം കൊക്കയില്‍ പുഴുവരിച്ച നിലയില്‍.കുളനട പുന്തല കോളശേരില്‍ അനീഷ് കുമാറിന്റെ (സജി-40) മൃതദേഹമാണ് വെട്ടിപ്പീടിക-കൊഴുവല്ലൂര്‍ റോഡില്‍ 14 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നും കണ്ടെത്തിയത്.
 

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിന് ഒരാഴ്ചയ്ക്ക് മേല്‍ പഴക്കമുണ്ട്. ജീര്‍ണിച്ച്‌ തുടങ്ങിയതിനാൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ബാഗാണ് ആളെ തിരിച്ചറിയാന്‍ ഇടയാക്കിയത്.

 

ഏറെ കാലമായി കുവൈറ്റിലും, സൗദിയിലും ആയിരുന്നു അനീഷ് കുമാർ. ഒരു മാസം മുന്‍പാണ് ബംഗളൂരുവിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോയത്. ഒരാഴ്ച മുന്‍പ് അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു.പിന്നീട് വിളിച്ചപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചിഡ് ഓഫായിരുന്നു.

 

അതേസമയം സജിയുടെ തിരോധാനം സംബന്ധിച്ച്‌ പരാതിയൊന്നും വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഭാര്യ മാവേലിക്കര ചെറിയാനാട് സ്വദേശിനിയാണ്.ജോലി ഇല്ലാത്തതിനാൽ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായും അതിനുവേണ്ടിയാണ് ബംഗളൂരുവിലേക്ക് പോയതെന്നും എന്നാൽ അവിടെയും ജോലി ശരിയായില്ലെന്നും ഭാര്യ പറഞ്ഞു.എന്നാൽ മദ്യപാനശീലമുള്ള ഇയാള്‍ വീടുവിട്ടാല്‍ പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാകും തിരിച്ചെത്തുക എന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

 

 

മൃതദേഹം ചെങ്ങന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യയ്ക്കാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.

Back to top button
error: