BusinessTRENDING

നാലാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സ് അറ്റാദായത്തില്‍ നേരിയ വര്‍ധന

ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം നേരിയ വര്‍ധനയോടെ 874.05 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 869.89 കോടി രൂപ അറ്റാദായം നേടിയതായി ഏഷ്യന്‍ പെയിന്റ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

അവലോകന പാദത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20.60 ശതമാനം ഉയര്‍ന്ന് 7,889.94 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,541.94 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 5,576.38 കോടിയില്‍ നിന്ന് 6,677.11 കോടി രൂപയായി. കമ്പനിയുടെ പെയിന്റ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 6,467.20 കോടിയില്‍ നിന്ന് 7,663.74 കോടി രൂപയായി ഉയര്‍ന്നപ്പോള്‍, ഹോം ഇംപ്രൂവ്‌മെന്റില്‍ നിന്നുള്ള വരുമാനം 185.88 കോടി രൂപയില്‍ നിന്ന് 232.36 കോടി രൂപയായി.

കോവിഡ് വരുത്തിയ സാമ്പത്തിക വെല്ലുവിളികള്‍, ആഗോള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയിലും ഉറച്ചതും ശക്തവുമായ വളര്‍ച്ചയുടെ മറ്റൊരു പാദമാണിതെന്ന് ഏഷ്യന്‍ പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് സിംഗ്‌ളെ പറഞ്ഞു. 8 ശതമാനം വളര്‍ച്ചയും, 20 ശതമാനം വരുമാന വളര്‍ച്ചയും രേഖപ്പെടുത്തികൊണ്ട് ആഭ്യന്തര ബിസിനസ്സ് ശക്തമായി വളര്‍ന്നു. അതേസമയം, പ്രധാന വിപണികളിലെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും അന്താരാഷ്ട്ര ബിസിനസ്സ് ഈ പാദത്തില്‍ വലിയ വരുമാന വളര്‍ച്ച നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഏഷ്യന്‍ പെയിന്റ്‌സിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 2020-21 ലെ 3,206.75 കോടി രൂപയില്‍ നിന്ന് 3.80 ശതമാനം കുറഞ്ഞ് 3,084.81 കോടി രൂപയായി. എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 21,485.20 കോടി രൂപയില്‍ നിന്ന് 2021-22 ല്‍ 28,923.48 കോടി രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തിലേക്ക് 1 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 15.50 രൂപ അന്തിമ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

Back to top button
error: