KeralaNEWS

പഞ്ചായത്ത് സെക്രട്ടറി ഷാജിയുടെ ആത്മഹത്യ, പോലീസ് റിപ്പോർട്ട് തള്ളി മനുഷ്യാവകാശ കമ്മീഷൻ

പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഷാജിയുടെ ആശ്രിതക്ക് മൂന്ന് മാസത്തിനകം ആശ്രിത നിയമനം നൽകണമെന്നും നിയമന നടപടി പൂർത്തിയാക്കി പഞ്ചായത്ത് ഡയറക്ടർ, കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ഷാജിയുടെ ഭാര്യ മുല്ലശ്ശേരി സ്വദേശിനി ഷീബ നൽകിയ പരാതിയിലാണ് കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തിയത്.

2018 ഒക്ടോബർ 25ന് രാവിലെയാണ് പേരമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പറപ്പൂർ പാടത്ത് ഷാജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 2018 ജൂൺ 30 മുതൽ ആഗസ്റ്റ് നാല് വരെ പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഷാജി 2018ൽ പഞ്ചായത്തിൽ നടന്ന കുടിവെള്ള വിതരണത്തിൽ ക്രമക്കേട് കണ്ടെത്തി. 2018 ആഗസ്റ്റ് രണ്ടിന് നടന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്‍റ് വിമല സേതുമാധവന്‍റെ നേതൃത്വത്തിൽ ഷാജിക്കെതിരെ ഭീഷണിയുണ്ടാവുകയും മർദിക്കുകയും ചെയ്തതായി ഷീബയുടെ പരാതിയിൽ പറയുന്നു. ആഗസ്റ്റ് നാലിന് അവധിയിൽ പോയ ഷാജി സെപ്റ്റംബർ 18ന് ജോലിയിൽ തിരികെ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടടർ അനുവദിച്ചില്ല. പഞ്ചായത്ത് ഡയറക്ടർ നിർദേശിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഷാജി ആത്മഹത്യ ചെയ്തതെന്ന് കമ്മീഷൻ അന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ട് എസ്. ദേവമനോഹർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷാജിയുടെ ആത്മഹത്യക്ക് പിന്നിൽ പ്രേരണാ കുറ്റം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഗുരുവായൂർ പൊലീസ് അസി. കമീഷണർ കമ്മീഷനെ അറിയിച്ചു. മരണം ആത്മഹത്യയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞു. തുടർന്നാണ് കമ്മീഷൻ നേരിട്ട് അന്വേഷിച്ചത്.

ആത്മഹത്യക്ക് കാരണം കുടിവെള്ള വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടന്ന തർക്കങ്ങളാണെന്ന് കമ്മീഷൻ എസ്.പി കണ്ടെത്തി. ക്രമവിരുദ്ധമായി ബിൽ മാറി നൽകാൻ ഷാജിക്ക് രാഷ്ട്രീയ സമർദം ഉണ്ടായിരുന്നു. സഹപ്രവർത്തകരിൽനിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജയിംസ്, ഷാജിയുടെ അവധി അപേക്ഷ മന:പൂർവം താമസിപ്പിച്ചു. ഇതെല്ലാമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷാജി മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മകൾക്ക് ആശ്രിത നിയമനം നൽകിയില്ലെന്നും എസ്.പി കണ്ടെത്തി. എസ്.പിയുടെ റിപ്പോർട്ട് കമീഷൻ പൂർണമായി സ്വീകരിച്ചു. തുടർന്നാണ് ഉത്തരവിട്ടത്.

Back to top button
error: