IndiaNEWS

‘എന്തിന് പള്ളികളിലെ ഉച്ചഭാഷിണികളും ഹലാൽ ഭക്ഷണവും ഹിജാബും വിലക്കുന്നു’ – ചോദ്യവുമായി ഒമർ അബ്ദുള്ള

ശ്രീനഗർ: പള്ളികളിൽ ഉച്ചഭാഷിണി, ഹിജാബ്, ഹലാൽ ഭക്ഷണം എന്നിവ വിലക്കുന്നതിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. എന്തുകൊണ്ട് പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് പറയുന്നു. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് പള്ളികളിൽ പാടില്ലെന്ന് ഒമർ അബ്ദുള്ള ചോദിച്ചു.

കർണാടകയിൽ ക്ലാസിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. പിന്നാലെ വലതുപക്ഷ സംഘടനകൾ ഹലാൽ മാംസം വിൽക്കുന്നതിനെയും എതിർത്തു.ഹലാൽ മാംസം വിൽക്കരുതെന്ന് എന്തിന് ഞങ്ങളോട് പറയുന്നു. ഞങ്ങളുടെ മതം ഞങ്ങളോട് ഹലാൽ മാംസം കഴിക്കാൻ ആവശ്യപ്പെടുന്നു. എന്തിനാണ് നിങ്ങൾ തടയുന്നത്. ഞങ്ങൾ നിങ്ങളെ ഹലാൽ കഴിക്കാൻ നിർബന്ധിക്കുന്നില്ല. ഏതെങ്കിലും മുസ്ലീം നിങ്ങളെ ഹലാൽ കഴിക്കാൻ നിർബന്ധിച്ചിട്ടുണ്ടോയെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ക്ഷേത്രങ്ങളിലോ മറ്റ് ആരാധനാലയങ്ങളിലോ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ ഒരിക്കലും എതിർത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ മുസ്ലീങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് അറിയാമായിരുന്നെങ്കിൽ തീരുമാനം മറ്റെന്തെങ്കിലുമാകുമായിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങൾ ചേർന്നത്. ഒരു മതത്തിന് മുൻഗണന നൽകുമെന്നും മറ്റുള്ളവരെ അടിച്ചമർത്തുമെന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റമദാൻ മാസത്തിൻ നോമ്പ് തുറക്കുന്ന സമയത്ത് മനപ്പൂർവം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി നിയന്ത്രണത്തിലുള്ള സർക്കാരുകൾ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 100 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പരാമർശം.

Back to top button
error: