ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിൽ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ മകനും കായികമന്ത്രിയുമായ നമല്‍ രജപക്സെ അടക്കം 26 മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്.
രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പൊതുകത്ത് മന്ത്രിമാർ ലങ്കൻ പ്രധാനമന്ത്രിക്ക് കൈമാറി. അതേസമയം, മഹിന്ദ രാജപക്സെയും സഹോദരനും ലങ്കൻ പ്രസിഡന്റുമായ ഗോത്തഭയ രജപക്സെയും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്.
ഇതോടെ രാജ്യത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് വഴിയൊരുങ്ങുകയാണ്. മഹിന്ദ രാജപക്സെ തുടരുമെന്നും മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും രാജിക്കത്ത് നൽകിയതായും എംപി ദിനേഷ് ഗുണവർധന സ്ഥിരീകരിച്ചു. മന്ത്രിമാർ വകുപ്പുകൾ എല്ലാം ഒഴിഞ്ഞു
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കടുത്ത പ്രതിഷേധം തുടരുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ 600 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നു. കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തിലേക്കു പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തി.