NEWS

അച്ഛൻ കൊണ്ട വെയിലായിരുന്നു ഞാനിരുന്ന തണലൊക്കെയും

*എവിആർ*
പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുമ്പോഴാണ് അടുത്തുള്ള ഒരു സുഹൃത്ത് വിളിക്കുന്നത്, അവനൊപ്പം കുറച്ചു ദിവസം പണിക്കു ചെല്ലാമോന്ന്.വെറുതെ ഇങ്ങനെ ഇരുന്നിട്ടെന്താ കൈയ്യിൽ കുറച്ചു കാശ് കിട്ടുമല്ലോ എന്നായി അവൻ.ശരിയാണ്.കാശാണ് മനുഷ്യന്റെ വില നിശ്ചയിക്കുന്നത്. കൈയ്യിൽ കാശില്ലെങ്കിൽ ഒരു വിലയുമില്ല.പക്ഷേ കൂലിപ്പണിയാണ്.പഠിച്ച പത്രാസിന്റെ പണി അന്വേഷിച്ചു നടന്ന് ചെരുപ്പ് തേഞ്ഞത് മിച്ചം.കൂലിപ്പണിക്ക് പോകുന്നതിനു കുഴപ്പമൊന്നുമില്ല.നാട്ടുകാരുടെ പരിഹാസം കണ്ടില്ലെന്നു നടിക്കാം.പക്ഷെ എന്നെ കാണുമ്പോൾ ചിലപ്പോൾ അവർ വേണ്ടെന്നു പറഞ്ഞേക്കാം.ഇതിനു മുൻപും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.ഭാസ്കരന്റെ മോനെ എങ്ങനെയാടാ ഞങ്ങടെ വീട്ടിൽ പണിക്ക്… അത് സമൂഹത്തിന്റെ ദോഷമാണ്.ഏതായാലും ഞാൻ വരാമെന്ന് അവനോടു പറഞ്ഞു.എന്തിനും ഏതിനും കാശ് വേണം കൂട്ടുക്കാരുടെ ഒപ്പം പുറത്ത് പോവാനും നല്ല ഭക്ഷണം കഴിക്കാനും വീട്ടിലെ ചിലവിനും കൈയ്യിൽ കാശ് വേണം.
ആകെ വീട്ടിലേക്കുള്ള വരവു ചിലവ് അച്ഛനായിരുന്നു.എൻ്റെ ഓർമ്മ തൊട്ടേ എല്ലാ പണിക്കും അച്ഛൻ പോവാറുണ്ട്.വരമ്പു കിളക്കാനും വിറക് കീറാനും തോട്ടം പണിക്കും അങ്ങനെ .. അങ്ങനെ…
 അച്ഛൻ എന്നും രാവിലെ പണിക്കായി ഇറങ്ങി പോവുന്നത് കാണ്ടുകൊണ്ടാണ് വളർന്നത്.അത് മഴയായാലും മഞ്ഞായാലും വെയിലായാലും.ഒരിക്കൽ പോലും ക്ഷീണം കൊണ്ടോ വയ്യാത്തത് കൊണ്ടോ അച്ഛൻ ഒരിക്കലും വെറുതെ വീട്ടിൽ ഇരിക്കുന്നത് കണ്ടിട്ടില്ല.ഒരു കൈലി മാത്രം ഉടുത്ത് കൈക്കോട്ടും വാക്കത്തിയുമായി രാവിലെ ഇറങ്ങും വെയിൽ കൊണ്ട് കറുത്ത,എല്ലെഴുന്ന  ശരീരത്തിൽ ഒരു തോർത്തും എപ്പോഴും കാണും.
ചെറുപ്പം തൊട്ടെ അച്ഛനിൽ നിന്നും എനിക്ക് ഒരു അകൽച്ചയുണ്ടായിരുന്നു മിണ്ടാൻ ഒന്നും അധികം ഞാനങ്ങനെ പോവറില്ല. അച്ഛനും അങ്ങനെ തന്നെയായിരുന്നു പ്രകൃതം.അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു  സൈക്കിളിന് വേണ്ടി വാശിപ്പിടിച്ച് ഒരാഴ്ചയോളം വീട്ടിൽ ഞാൻ പ്രശ്നമുണ്ടാക്കി.ഒരു ദിവസം അച്ഛൻ്റെ കൂടെ ചോറു കഴിക്കുമ്പോൾ ചോറും പാത്രം തട്ടി കളഞ്ഞു എഴുന്നേറ്റു പോയതിന് അമ്മയെന്നെ ഒരുപാട് തല്ലി.അന്നു തൊട്ട് അച്ഛനോട് ഉള്ളിൽ നീണ്ട മൗനമായിരുന്നു.എന്നിട്ടും ഒരിക്കൽ പോലും എന്റെ വാശി ജയിച്ചില്ല.അതുകൊണ്ട് അന്ന് മുതൽ തമ്മിൽ നോക്കുകയോ സംസാരിക്കുകയോ ഒപ്പം ഇരിക്കുകയോ ചെയ്യാറില്ലായിരുന്നു.
അച്ഛൻ പണ്ടു തൊട്ടേ അങ്ങനെയായിരുന്നു.അധികം ആരോടും സംസാരിക്കില്ല.രാവിലെ പണിക്ക് പോയിട്ട് വൈകിട്ട് തിരികെ വന്നാൽ പിന്നെ വീട്.കുളിയും കഴിഞ്ഞ് ഒന്നോരണ്ടോ കട്ടൻ കാപ്പിയും കുടിച്ച് ഉമ്മറ കട്ടളപ്പടിയിൽ അങ്ങനെ കുന്തിച്ചിരിക്കും.ആകെയുള്ള ദുശ്ശീലം ബീഡി വലിയായിരുന്നു.ചന്തയിലും റേഷൻ കടയിലുമൊക്കെ പോകുന്നത് അമ്മയായിരുന്നു.അല്ലെങ്കിൽ ഞങ്ങൾ കുട്ടികൾ.
പക്ഷേ അങ്ങനെ മിണ്ടത്തില്ലെങ്കിലും കഷ്ടപ്പെട്ടു ഉണ്ടാക്കിയ തുക അമ്മയുടെ കൈയ്യിൽ കൊടുക്കുമ്പോൾ അവർക്ക് (മക്കൾക്ക്) എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കൊടുക്കണം എന്ന് പറയും.പ്രത്യേകിച്ച് എനിക്ക്.കോളജിലാ, മറ്റുള്ളവരുടെ മുന്നിൽ അവനൊരു കുറവ് ഉണ്ടാകരുത് എന്ന് പറയും.എന്നെ കാണുമ്പോൾ മിണ്ടാതെ എനിക്ക് വഴിമാറി തന്നു കൊണ്ട് ഉമ്മറത്ത് പോയി ചുരുട്ട് ബീഡി വലിച്ചു നിൽക്കുന്ന അച്ഛനെ കാണുമ്പോൾ പലപ്പോഴും കുറ്റബോധം തോന്നും.എന്നാൽ മറ്റ് കുട്ടികൾ ഒക്കെ ബൈക്കിലും മറ്റും കോളജിൽ വരുമ്പോൾ ഞാൻ മാത്രം…!
 ഒരുവിധം പഠിച്ച് എന്തെങ്കിലും ഒരു ജോലി വാങ്ങണമെന്ന് കരുതി.അന്ന് ബൈക്കിന് പകരം കാറ് വാങ്ങി അച്ഛന്റെ മുന്നിൽ കൊണ്ടു നിർത്തണം.എങ്ങനെയൊക്കെയോ പഠനം പൂർത്തിയാക്കി.പക്ഷെ വിധി മറ്റൊന്നായിരുന്നു.. കൂടെ പഠിച്ചവരും നാട്ടിലുള്ളവർ പലരും അറബി മണ്ണിലേക്ക് വിമാനം കയറുമ്പോൾ ഞാനും ഒരു പ്രവാസിയാകൻ മോഹിച്ചിട്ടുണ്ട്..
ഞാനറിയാതെ അച്ഛൻ അതിനായി ഒരുപാട് പേരുടെ കാല് പിടിച്ചിട്ടുണ്ടെന്ന് പിന്നീട് ഞാൻ അറിഞ്ഞു.കുറച്ച് പണം അച്ഛൻ അതിനായി കരുതിയും വച്ചിരുന്നു.
എന്നെങ്കിലും നമ്മുടെ ഉള്ളിലെ സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ മാത്രമായിരുന്നു പിന്നീടുള്ള ജീവിതം.അതിനിടയിൽ ഒരുപാട് ജോലി നോക്കിയെങ്കിലും മാസാമാസത്തിലെ തുച്ചമായ തുക കൊണ്ട് ജീവിതത്തിൽ ഒരു കാര്യവുമുണ്ടായില്ല.സ്വന്തം ചിലവിന് പോലും തികഞ്ഞില്ല എന്നതായിരുന്നു വാസ്തവം.പിന്നീട് കൊറോണയുടെ വരവായി,വീട്ടിലിരുപ്പും.പക്ഷെ അച്ഛൻ അപ്പോഴും പണിക്ക് പോകുന്നുണ്ടായിരുന്നു.
അങ്ങനെയാണ് കൂട്ടുകാരന്റെ കൂടെ പണിക്ക് പോകാൻ തീരുമാനിച്ചത്.കെട്ടിടം പണിയായിരുന്നു.അവിടെ മണലും സിമന്റ് കൂട്ടി കൊടുക്കലായിരുന്നു എന്റെ പണി. മണൽ കൊണ്ടുവന്നു കൂട്ടിയപ്പോഴേക്കും ശ്വാസം കിട്ടാതെ തൊണ്ടവരണ്ടു. വെള്ളത്തിന് ദാഹിച്ചു തുടങ്ങി.അടുത്തിരുന്ന ജഗ്ഗിൽ നിന്നും വയറു നിറയെ വെള്ളം കുടിച്ചു നിൽക്കുമ്പോൾ കൂട്ടുകാരൻ ചിരിയോടെ പറഞ്ഞു.പണിയൊന്നും എടുത്തില്ലല്ലോ അപ്പോഴേക്കും ക്ഷീണിച്ചോ-എന്ന്.വേഗം തന്നെ കൂട്ടെന്ന് പറഞ്ഞു അവൻ അവനുള്ള പണിക്ക് പുറത്തേക്ക് പോയി.സിമന്റ് ചേർത്ത് മിക്സ് ചെയ്യാൻ തുമ്പയെടുത്തു ഞാൻ കോരി തുടങ്ങി ഒരോ നിമിഷവും മനസ്സു പറഞ്ഞു തുടങ്ങി
” എനിക്ക് വയ്യ ഞാനിപ്പോൾ വിഴും എവിടെ എങ്കിലും ഒന്നിരിക്കണം എന്നൊക്കെ.
അങ്ങനെ ഒരുവിധം കോരി ചേർത്തപ്പോഴേക്കും നടുവേദന എടുത്തു ഞാനവിടെ ചുമരിനോട് ചേർന്നിരുന്നു അച്ഛനെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. പണ്ട് സ്ക്കൂളിൽ പോവുമ്പോൾ  റോഡരികിൽ ഒരുവീടിൻ്റെ മതിൽ പണിയാൻ അച്ഛൻ മൂട്ടോളം ആഴത്തിൽ ചാലെടുക്കുന്നത് കണ്ടിട്ടുണ്ട്.അച്ഛൻ നന്നായി വിയർത്തിരുന്നു.എങ്കിലും അച്ഛനിൽ ഒരു നുള്ള് ക്ഷീണം പോലും ഞാൻ കണ്ടില്ല.ഓർത്തപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞു.സ്കൂൾ തുറന്നപ്പോൾ പുതിയ ഉടുപ്പിനും നിക്കറിനും ബാഗിനും ഒപ്പം പുതിയ കുട വാങ്ങിയില്ലെന്നും പറഞ്ഞു വഴക്കുകെട്ടി പൊതിച്ചോർ എടുക്കാതെ സ്കൂളിലേക്ക് പോകുമ്പോൾ മഴ നനഞ്ഞു ലോറിയിൽ തടി ചുമ്മി കയറ്റുന്ന അച്ഛനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ നടന്നത് ഞാൻ ഓർത്തു.ആരും കാണാതെ അടുത്തിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുഖം കഴുകി.പിന്നെ പണിയിലേക്ക് കയറി.വൈകിട്ട് പണി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഒരേ കിടപ്പ് ആയിരുന്നു. മനസ്സ് ചത്തു എന്തു പറ്റി, വയ്യെ ? എന്നുള്ള ഭാര്യയുടെ ചോദ്യത്തിന് ചെറിയൊരു ക്ഷീണമെന്ന് മാത്രമേ പറഞ്ഞൊള്ളു.കണ്ണടച്ച് കിടന്നിട്ടും ഉറക്കം വന്നില്ല.പലതും ഓർത്തിട്ട് കണ്ണുനീർ വന്നു.തൊട്ടടുത്ത് കുട്ടികളുടെ കലപില.ജോലി ഇല്ലാത്ത മകന് ഒരു പെണ്ണിനായി ഓടിനടന്ന അച്ഛൻ.മകനൊപ്പം അവന്റെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും ചിലവിനു തരുന്ന അച്ഛൻ.കല്യാണ ചിലവിനു പുറമെ രണ്ടു കുട്ടികളുടെ പേറെടുപ്പിന്റെ ചിലവുകളും വരെ !!
 ശരീരത്തിൽ നല്ല വേദന തോന്നി.അതിലുപരിയായിരുന്നു മനസ്സിന്റെ വേദന.അച്ഛനോട് കാണിച്ച ദേഷ്യമോർത്തു ഉള്ളിൽ ഒരുപാട് തവണ അച്ഛനെ വിളിച്ചു മാപ്പ് യാചിച്ചു കൊണ്ട് ഞാനങ്ങനെ കിടന്നു.
പിറ്റേന്ന് പണിക്കിറങ്ങുമ്പോൾ മനസ്സ് മടുത്തെങ്കിലും പുറത്ത് കാണിച്ചില്ല.
ഹാളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ചുമരിലെ ആണിയിൽ അച്ഛൻ്റെ ഷർട്ട് തൂക്കി ഇട്ടേക്കുന്നു.വല്ലപ്പോഴും അത്യാവശ്യ കാര്യത്തിന് മാത്രം പുറത്തേക്ക് ഇറങ്ങുമ്പോൾ ഇടുന്ന അച്ഛൻ്റെ രണ്ടു ഷർട്ടിൽ ഒരെണ്ണം ആയിരുന്നു അത്..
ഞാൻ മെല്ലെ അതിൻ്റെ അടുത്തേക്ക് പോയി കൈയ്യിൽ വാരിയെടുത്ത് അതിൻ്റെ ഗന്ധം നുകർന്നു.എൻ്റെ അച്ഛൻ്റെ ഗന്ധം, വിയർപ്പിന്റെ ഗന്ധം മെല്ലെ അതിൽ ചുണ്ടമർത്തി.ഞാനെൻ്റെ പോക്കേറ്റിൽ നിന്നും ഇന്നലെ ആദ്യമായി കൂലികിട്ടിയ എഴുന്നൂറ് രൂപയിലെ അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അതിൽ വച്ച് തിരിയുമ്പോൾ അമ്മ വാതിൽ പടിയിൽ എല്ലാം കണ്ടു കൊണ്ട് നിൽക്കുന്നു.ഞാൻ പെട്ടെന്ന് മുഖം തിരിച്ചു. ഏതെങ്കിലും തരത്തിൽ അച്ഛനുള്ള എന്റെ ആദ്യ സമ്മാനം.
പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ അച്ഛൻ സാധാരണ ഇരിക്കാറുള്ള സ്ഥലത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു. ഞാൻ പോവാ ഇന്നും പണിയുണ്ട്.അച്ഛൻ ഇനിമുതൽ പണിക്ക് പോകേണ്ട.
 ഒരു തേങ്ങൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ അമ്മ.പെട്ടെന്ന് ഞാൻ മുഖം തിരിച്ചു. അറിയാതെ എന്റെ കണ്ണുകളപ്പോൾ അവിടേക്ക് നീണ്ടു.അച്ഛന്റെ ചിതയിൽ കാട് കയറി തുടങ്ങിയിരിക്കുന്നു!!

Back to top button
error: