KeralaNEWS

ആയിരങ്ങൾ ജീവൻ ഹോമിച്ച് ആനത്താരയും നടപ്പാതയും തെളിച്ച് കെ.കെ റോഡ് നിർമ്മിച്ച കഥ

അജി കമാൽ

ഴിഞ്ഞ ദിവസം തേക്കടിയിൽ കറങ്ങാൻ പോയപ്പോഴാണ്, റോഡരികിൽ മറിച്ചിട്ട നിലയിൽ കിടന്ന ഒരു മൈയിൽ കുറ്റി ശ്രദ്ധയിൽ പെട്ടത്.

ഒറ്റക്കല്ലിൽ തീർത്ത ഇത്തരം മൈൽ കുറ്റികൾ ചെറുപ്പക്കാലത്ത് വഴിയരുകളിൽ ധാരാളം കാണാറുണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ തീരെ കാണാറില്ല.
അത് കൊണ്ട് തന്നെ വലിയ കൗതുകം തോന്നി.
അതിൽ രേഖപ്പെടുത്തിയിട്ടുള്ള ’69’ എന്നത്, കോട്ടയത്ത് നിന്നും കുമളിലേയ്ക്ക് ഉള്ള ദൂരമാണ്.
അത് അടയാളപ്പെടുത്തിയിരിക്കുന്നത് മൈൽസിലാണ്, കിലോമീറ്ററിൽ അല്ല.

കെ.കെ റോഡ് അഥവാ കോട്ടയം-കുമിളി റോഡിൽ കോട്ടയം ഭാഗത്ത് നിന്നുള്ള അവസാനത്തെ മൈൽ കുറ്റിയാണത്. ഈ റോഡിന് 107.9 കിലോമീറ്ററാണ് നീളം. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണിത്.

ബ്രിട്ടീഷുകാർ സ്ഥാപിച്ചതായിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ മൈൽ കുറ്റിയുടെ ചിത്രം പകർത്തിയത്.
അങ്ങനെയാണെങ്കിൽ അതിന് നൂറ്റമ്പത് വർഷത്തിന് മുകളിലെങ്കിലും പഴക്കം കാണും.

ഇപ്പോഴത്തെ പുതിയ ചൂണ്ടുപലകകൾ വന്നപ്പോൾ മൈൽ കുറ്റികൾ അപ്രത്യക്ഷമായി.
റോഡ് വലുതാക്കി ടാർ ചെയ്തപ്പോൾ, ആരോ പിഴുത് അരുകിൽ തള്ളിയതാണ്.

മൈൽ കുറ്റികൾയുടെ പഴക്കം എത്ര കാണും എന്നറിയാൻ ഞാൻ ഗൂഗിളിൽ ചില അന്വേഷണങ്ങൾ നടത്തി.

പഴക്കം അറിയാൻ പറ്റിയില്ലങ്കിലും, കെ.കെ റോഡിനെപ്പറ്റി കുറെ പുതിയ അറിവുകൾ ലഭിച്ചു.

1. റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്ത്, 1863 ലാണ് കെ.കെ റോഡിൻ്റെ നിർമ്മാണം ആരംഭിക്കുന്നത്.

2. ഇതിന് കാരണമായത് 1845 യിൽ മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കർ ജൂനിയറാണ്.
അന്ന് മുണ്ടക്കയം മുതൽ കുമളി വരെ നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്.
ഏലം, കുരുമുളക്, തേയില എന്നീ സുഗന്ധവ്യഞ്ജനങ്ങളിൽ കണ്ണ് വെച്ച് വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാർക്ക്, ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി.
അവരുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂർ ദിവാനാണ് നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്.

3. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വർഷം എടുത്തു.
നാല് ഘട്ടമായാണ് പണി പൂർത്തികരിച്ചത്.

4. നാല് വർഷം കൊണ്ട് കോട്ടയം മുതൽ മുണ്ടക്കയം വരെയും, പിന്നെ നാല് വർഷം കൊണ്ട് മുണ്ടക്കയം മുതൽ കുമളി വരെയും ഘട്ടം ഘട്ടമായി പണിയുകയായിരുന്നു.

5. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിർമാണത്തിൽ പങ്കാളികളായത്.
ഘോരവനങ്ങളും, ആഴമേറിയ കൊക്കകളും, ചെങ്കുത്തായ പാറകെട്ടുകളും, പേമാരിയും, പ്രളയവും, വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം റോഡ് പണി അതീവ ദുഷ്കരമാക്കി.
ഒരു യുദ്ധത്തിനു പോകുന്ന പോലെയാണ് അന്ന് റോഡ് പണിക്ക് ആളുകൾ പോയിരുന്നത്.
കാരണം പല ആളുകളും തിരിച്ചു വരില്ലായിരുന്നു.

6. സായിപ്പുമാരുടെ മേൽനോട്ടത്തിൽ, ആദിവാസികളെയും, നാട്ടുകാരെയും കൊണ്ടാണ് പാത പണി ആരംഭിച്ചത്.
റോഡ് പണിക്ക് സായിപ്പുമാർ കുതിരപ്പുറത്ത് ഇരുന്ന് നേതൃത്വം നൽകി.
രണ്ടായിരം ആളുകൾ വരെ ഒരു ദിവസം പണി ചെയ്ത നാളുകൾ ഉണ്ട്. പലരും മലമ്പനിയും തുള്ളൽ പനിയും പിടിച്ച് മരണപ്പെട്ടു.

7. കെ.കെ റോഡിൻ്റെ നിർമ്മാണ സമയത്ത് ഏറ്റവും വലിയ അപകടം ഉണ്ടായത് പാമ്പാടിയിലാണ്.
ഒരു വലിയ പാറപൊട്ടിക്കുന്നതിനിടയിൽ പണിയുന്ന ആളുകളുടെ മേലേക്ക് ആ പാറ മറിഞ്ഞു വീണു.
എത്ര പേർ മരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്.
അവരെ പാമ്പാടി കാളച്ചന്തയുടെ സമീപത്താണ് മറവ് ചെയ്തത്.

പാമ്പാടിയിൽ സായിപ്പുമാർ കൂടാരമടിച്ചു പണിക്ക് നേതൃത്വം നൽകിയ സ്ഥലത്തിന് കൂടാരകുന്ന് എന്ന പേരു വീണു.

8. റോഡ് പണി മുണ്ടക്കയത്ത് എത്തിയപ്പോൾ, മുമ്പോട്ട് വഴി നിർണ്ണയിക്കുവാൻ പറ്റാത്ത അവസ്ഥയായി.
തുടർന്ന് ആനാത്താര നോക്കിയാണ് വഴി കണ്ട് പിടിച്ചത്.
അതായത് ഇപ്പോൾ കാണുന്ന കെ.കെ റോഡ് നൂറ്റാണ്ടുകൾ മുൻപ് ആനകൾ സഞ്ചരിച്ച വഴികളായിരുന്നു.

9. വിഷമുള്ളുകളും, ഉഗ്രവിഷ പാമ്പുകളും നിറഞ്ഞ വനങ്ങൾ വെട്ടി തെളിക്കാൻ മടിച്ച പണിക്കാരെയും, നാട്ടുകാരെയും, ആദിവാസികളെയും കൊണ്ട് പണി എടുപ്പിക്കാൻ സായിപ്പുമാർ ഒരു സൂത്രം പ്രയോഗിച്ചു.
ഈ സ്ഥലങ്ങളിൽ എല്ലാം വെളളി, സ്വർണ്ണ നാണയങ്ങൾ വിതറും.
ഇത് കരസ്ഥമാക്കാൻ വേണ്ടി, എല്ലാവരും കാട് വെട്ടി തെളിച്ച് മുന്നേറും.
ധാരാളം പേർ ഇതിനിടയിൽ പാമ്പ് കടിയേറ്റ് മരിച്ചിട്ടുണ്ടാവും.
ബാക്കി ചിലർക്കു മാത്രമായിരിക്കും സ്വർണ്ണവും, വെള്ളിയും ലഭിക്കുക.
കൂലി കൊടുക്കാതെ പണിയെടുപ്പിക്കാൻ ഉള്ള തന്ത്രം കൂടിയായിരുന്നു ഇത്.

അങ്ങനെ ഏറ്റവും കൂടുതൽ സ്വർണ്ണം വിതറിയ സ്ഥലത്തിന് പൊൻകുന്നം എന്ന് പേര് കിട്ടി. പൊൻകുന്നത്ത് ആയിരുന്നു ഏറ്റവും കൂടുതൽ വിഷമുള്ളുകൾ ഉള്ള ചെടികളും, വിഷപ്പാമ്പുകളും ഉണ്ടായിരുന്നത്.

10. 164 വർഷം മുൻപ് നടവഴിയായിരുന്ന കാട്ട് പാതയാണ് കെ.കെ റോഡെന്ന് ചരിത്ര രേഖകൾ പറയുന്നു.
ശ്രീചിത്ര തിരുനാൾ മഹാരാജാവാണ് കെ.കെ റോഡ് ഉദ്ഘാടനം ചെയ്തത്.
അന്നദ്ദേഹം കോട്ടയം തൊട്ട് കുമളി വരെ ഈ റോഡിലൂടെ സഞ്ചരിച്ചു.
പിന്നീട് പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവും ഈ റോഡിലൂടെ സഞ്ചരിക്കുകയുണ്ടായി.

എട്ടു സീറ്റുള്ള ഉള്ള കരി ഉപയോഗിച്ചുള്ള ബസ്സുകളാണ് ആദ്യം സർവീസ് നടത്തിയത്. ഈ ബസ്സുകളെ കരിവണ്ടി എന്നാണ് അന്ന് വിളിച്ചിരുന്നത്.

11. കോട്ടയത്ത് നിന്ന് കുമളിലേക്ക് 150 വർഷങ്ങൾക്കു മുമ്പ് കാളവണ്ടി സർവീസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.
എത്ര ദിവസം കൊണ്ടാണ് കാള വണ്ടി കുമളിയിൽ എത്തുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

12. ബ്രിട്ടീഷുകാർ കച്ചവടത്തിനും, നായാട്ടിനും വേണ്ടി ആനത്താര നോക്കി സഞ്ചരിച്ചതാണ് കെ.കെ റോഡിൻ്റെ അടിസ്ഥാനം.
റോഡ് നിർമാണത്തിനിടയിൽ ആയിരങ്ങളാണ് മരിച്ചത്.

13. ഇന്ന് കെ.കെ റോഡ് എൻ.എച്ച് 183 കൊല്ലം – തേനി ഹൈവേയുടെ ഭാഗമാണ്.

പല പല ചരിത്രരേഖകളും പല രീതിയിൽ പറയുന്നത് കൊണ്ട് ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ഊഹാപോഹങ്ങൾ ആകാനും സാധ്യതയുണ്ട്. പല രേഖകൾ വായിച്ചതിൽ നിന്ന് വിശ്വസിക്കാമെന്ന് തോന്നിയത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.

മൈൽകുറ്റിയുടെ പഴക്കം എത്രയെങ്കിലും ആകട്ടെ, ആ മൈൽകുറ്റി കാരണം ഇത്രയെങ്കിലും ചരിത്രം പഠിക്കാൻ സാധിച്ചു.

കെ.കെ റോഡ് നിർമ്മാണത്തിനിടയിൽ മരിച്ചു വീണ ആയിരങ്ങൾക്ക് ഈ കുറിപ്പ് സമർപ്പിക്കുന്നു.

Back to top button
error: