World

ഓസ്‌കാര്‍ വേദിയില്‍ ഭാര്യയെ പരിഹസിച്ചു; അവതാരകന്റെ മുഖത്തടിച്ച് മികച്ച നടന്റെ മറുപടി

ലോസ്ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ. ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാഡയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി.

എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ‘എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ’ന്ന് ഉറക്കെപ്പറഞ്ഞു. അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. വിവാദത്തില്‍ ഓസ്‌കര്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിനാണ്. കിങ് റിച്ചഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചഡ്. ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ സ്മിത്ത് അവതരിപ്പിച്ചത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ജെയ്ന്‍ കാംപിയോണ്‍ ‘ദ പവര്‍ ഓഫ് ഡോ?ഗ്’ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.

Back to top button
error: