World

സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കന്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുത്തനെ കൂട്ടി

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികള്‍. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയര്‍ച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ശനിയാഴ്ച മുതല്‍ 303 രൂപയായി വര്‍ധിച്ചു. 25 ശതമാനം വിലകൂട്ടി രണ്ടാഴ്ച പൂര്‍ത്തിയാകും മുന്നേയാണ് ഈ പുതിയ വര്‍ധന. ഇന്ധന ക്ഷാമം രൂക്ഷമായ ലങ്കയില്‍ പവര്‍കട്ട് ഞായറാഴ്ചയും തുടരും.

അതിനിടെ മന്ത്രിതല സമ്മേളനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന്‌ കൊളംബോയില്‍ എത്തും. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടണ്‍ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ചൈനയും രണ്ടായിരം ടണ്‍ അരി ശ്രീലങ്കയിലെക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ നിലവിലെ അവസ്ഥ സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായനികുതി, വാറ്റ് തുടങ്ങിയവ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഘട്ടം ഘട്ടമായി കടക്കെണിയില്‍ നിന്ന് പുറത്തു കടക്കാന്‍ ലോകബാങ്കിന്റെ ആശ്രയിക്കാനുള്ള തീരുമാനം അടുത്തിടെയാണ് പ്രസിഡന്റ് ഗോതബായെ രാജാപക്‌സെ കൈക്കൊണ്ടത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക വിദേശത്തെ എംബസികളും അടച്ചുപൂട്ടുകയാണ്. ഇറാഖ്, നോര്‍വേ, സുഡാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Back to top button
error: