Kerala

ചര്‍ച്ച പരാജയം; ടാങ്കര്‍ലോറി ഉടമകള്‍ സമരം തുടരും

കൊച്ചി: സംസ്ഥാനത്ത് ടാങ്കര്‍ ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത സമരം തുടരും. എറണാകുളം ജില്ലാ കളക്ടറുമായി ടാങ്കര്‍ ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിലാണ് ഉടമകള്‍. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ജില്ലാ കളക്ടറുമായി നടത്തിയ പ്രാരംഭ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. ബിപിസിഎല്‍, എച്ച്പിസിഎല്‍ എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്ന 650-ഓളം ടാങ്കര്‍ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്. സര്‍വീസ് നികുതി അടയ്ക്കാനാകില്ലെന്ന നിലപാടില്‍ ഉടമകളെത്തുകയായിരുന്നു. സമരവുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിക്കുകയായിരുന്നു.

18 ശതമാനം സേവനനികുതിയില്‍ 13 ശതമാനം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാങ്കര്‍ ഉടമകള്‍ക്ക് നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നിലവിലെ കരാറുകള്‍ക്ക് വിരുദ്ധമായാണ് എന്നാണ് വാദം. പെട്രോളിയം കമ്പനികളും ജിഎസ്ടി വകുപ്പും തമ്മിലുള്ള വിഷയമാണിതെന്നും സര്‍ക്കാര്‍ ഇതില്‍ പരിഹാരം കാണണമെന്നുമാണ് ടാങ്കര്‍ ലോറി ഉടമകളുടെ ആവശ്യം.

സമരത്തിന്റെ ആദ്യ ദിവസം സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെട്ടിട്ടില്ല. ഐഒസി പമ്പുകളില്‍ പെട്രോള്‍ ലഭ്യമായതിനാലാണിത്. എന്നാല്‍ വരും ദിവസങ്ങളില്‍ സമരം തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

 

Back to top button
error: