KeralaNEWS

പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം, പുതിയ 233 തസ്തികകളും-മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപീകരിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ.

ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.

കെ ഫോൺ പദ്ധതിക്ക് ഇളവുകൾ

കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെതട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റൈറ്റ് ഓഫ് വെ (RoW) അനുമതി തേടുന്നത് ഒഴിവാക്കും. മുൻകൂർ അറിയിപ്പ് നൽകണമെന്ന നിബന്ധനയോടെയാണിത്. റൈറ്റ് ഓഫ് വെ ചാർജുകൾ ഒടുക്കുന്നതിൽ നിന്നു കൂടി ഇവയെ ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാർഷിക നിരക്കുകൾ, തറവാടക, പോൾ റെന്റൽസ്, റെസ്റ്ററേഷൻ ചാർജുകൾ/ റീയിൻസ്റ്റേറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെയുള്ള മറ്റു ചാർജുകളും ഒഴിവാക്കും.
മേൽപറഞ്ഞ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ​ഗ്യാരണ്ടി, പെർഫോമൻസ് ബാങ്ക് ​ഗ്യാരണ്ടി എന്നിവ സമർപ്പിക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു.

ടെക്നോ പാർക്കിന് 8.71 കോടി രൂപയുടെ ധനസഹായം

ടെക്നോപാർക്കിന് 8.71 കോടി രൂപയുടെ പ​ദ്ധതി വിഹിത ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ടെക്നോ പാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സർക്കാരിന്റെ എം എസ് എം ഇയ്ക്ക് ടെക്നോളജി സെന്റർ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ നൽകിയ നടപടി സാധൂകരിച്ചു.

സർക്കാർ ​ഗ്യാരണ്ടി ദീർഘിപ്പിച്ചു

കേരള സംസ്ഥാന വെയർഹൗസിങ്ങ് കോർപ്പറേഷന്റെ ​ഗോഡൗണുകളിലെ സ്റ്റോക്കിന് ഇൻഷ്വറൻസിന് പകരമായി സെൽഫ് ഇൻഡെമ്നിഫിക്കേഷൻ സ്കീമിന് നൽകുന്ന സർക്കാർ ​ഗ്യാരണ്ടി 2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിക്കും.

Back to top button
error: