Crime

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് റഷ്യയുടെ ബോംബ് വര്‍ഷം; മരിയുപോളില്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി

കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് യുക്രൈന്‍ നഗരമായ മരിയുപോളില്‍ റഷ്യയുടെ രൂക്ഷ ഷെല്ലാക്രമണം. ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസ്സപ്പെട്ടെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് അവിടെനിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ ബോംബാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

മരിയുപോളിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് റഷ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മരിയുപോളിലും വോള്‍നോവഹയിലും യുക്രൈന്‍ അധികൃതര്‍ ആളുകളെ ഒഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. അതിനിടെ, ഖര്‍കോവില്‍ വിദേശ വിദ്യാര്‍ഥികളെയും യുക്രൈന്‍ സൈന്യം മനുഷ്യകവചമായി നിര്‍ത്തിയിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇവിടെ 1500 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥകളടക്കം 1755 വിദേശികളെ യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സുമിയില്‍ നിന്ന് 20 പാകിസ്താനി വിദ്യാര്‍ഥികള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ യുക്രൈന്‍ സൈന്യം അവരെ മര്‍ദിച്ചതായും റഷ്യ ആരോപിച്ചു.

Signature-ad

ബെലാറൂസില്‍ മാര്‍ച്ച് മൂന്നിന് നടന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് രണ്ട് യുക്രൈന്‍ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. റഷ്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്. പ്രത്യേക ഇടനാഴി ഒരുക്കി സാധാരണക്കാരെ ഈ നഗരങ്ങളില്‍ നിന്ന് പുറത്ത് കടത്തിവിടുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: