Crime

ടാറ്റൂ പീഡനക്കേസ്: പോസ്റ്റിട്ട യുവതിക്ക് പരാതിയില്ല; സുജീഷ് ബെംഗളൂരുവിലേക്ക് കടന്നതായി സൂചന; അന്വേഷണം ഊര്‍ജ്ജിതം

കൊച്ചി: കൊച്ചിയിലെ ടാറ്റൂ ലൈംഗിക പീഡനക്കേസിലെ പ്രതി ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതികള്‍ സമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു ശേഷം സുജീഷ് ഒളിവിലാണ്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂകേന്ദ്രത്തില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. സുജീഷിനെതിരേ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളിലും എത്തിയിരുന്നു.

വീടുപണിയുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരിവിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതു പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ ശനിയാഴ്ച ഒരു യുവതി കൂടി പോലീസില്‍ പരാതി നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് ഇന്നു പരാതി നല്‍കിയത്. നിലവില്‍ സംഭവത്തില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി നല്‍കിയ നാല് യുവതികളുടെ രഹസ്യമൊഴി ഇന്നു രേഖപ്പെടുത്തിയേക്കും.

ടാറ്റൂ വരയ്ക്കാന്‍ പോയ തനിക്കുണ്ടായ ദുരനുഭവം ഒരു യുവതി സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടതോടെയാണ് വിഷയം വിവാദമായത്. ഒരാഴ്ച മുന്‍പു നേരിട്ട പീഡനമായിരുന്നു പെണ്‍കുട്ടി ‘റെഡിറ്റില്‍’ കുറിച്ചത്. ഇതേത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പും രണ്ടുവര്‍ഷം മുമ്പും ഇതേ ടാറ്റൂ കേന്ദ്രത്തില്‍നിന്നു ദുരനുഭവം നേരിട്ടവര്‍, കമന്റുകളായും ചാറ്റുകളായും സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കളുമായെത്തി പരാതിയില്ലെന്ന് അറിയിച്ചു. എങ്കിലും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പോലീസ് സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് അഞ്ച് യുവതികള്‍ പരാതിയുമായി വന്നത്.

 

Back to top button
error: