NEWS

പതിമൂന്നല്ല പതിമൂവായിരം പ്രാവശ്യം ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാലും അവൾ നിയമത്തിന്റെ വഴിയിലേക്ക് പോവരുത് എന്നെനിക്ക് വിളിച്ചു പറയണമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ

ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി നാടുനീളെ ആട്ടവും പാട്ടും മധുരവിതരണവും പാട്ടുകുർബ്ബാനയും പൊടിപൊടിക്കുമ്പോൾ കുറവിലങ്ങാടെ കന്യാസ്ത്രീമഠത്തിൽ ഒരു പാവപ്പെട്ട സ്ത്രീ നെഞ്ചു പൊട്ടിക്കരയുകയാണ്. നിയമത്തിൻ്റെയൊ നീതിയുടെയോ പരിരക്ഷ ലഭിച്ചില്ല. ഒടുവിൽ പൊതു സമൂഹത്തിനു മുന്നിൽ നുണച്ചിയും അപരാധിയുമായി

കോഴിക്കോട്: ‘പതിമൂന്നല്ല പതിമൂവായിരം പ്രവിശ്യം ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാലും ആ സ്ത്രീ നിയമത്തിന്റെ വഴിയിലേക്ക് പോവരുത് എന്നെനിക്ക് വിളിച്ചു പറയണം.’ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ഈ വാക്കുകള്‍ പുറത്തു പറഞ്ഞത് ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി.
‘അവര്‍ മനോനില വീണ്ടെടുത്തശേഷം മാധ്യമങ്ങളെ കാണും’ ഫാദര്‍ പറഞ്ഞു. ‘ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന അവസ്ഥയിലാണ് അവരുള്ളത്.
ഈ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം അവര്‍ക്കാവശ്യമാണ്. അതിനു ശേഷം അവര്‍ മാധ്യമങ്ങളോട് സംസാരിക്കും. കേസിന്റെ ആദ്യഘട്ടത്തിലെ തകര്‍ന്ന അവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് ഒരുപാട് മനോധൈര്യം കന്യസ്ത്രീക്ക് വന്നിട്ടുണ്ട്. മുന്‍പൊരിക്കല്‍ കേസിന്റെ വിസ്താരഘട്ടത്തില്‍ മാനസികമായി വളരെ തകര്‍ന്നു പോയ അവസ്ഥയിലായിരുന്നു കന്യസ്ത്രീ’
ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു:

‘വിസ്താരത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ പറഞ്ഞ ഒരു കാര്യം, തനിക്ക് മാധ്യമങ്ങളോട് പോയി സംസാരിക്കണമെന്നാണ്. എന്താണ് നിങ്ങള്‍ പത്രക്കാരോട് പറയുകയെന്ന് ഞാനവരോട് ചോദിച്ചു. ‘പതിമൂന്നല്ല പതിമൂവായിരം പ്രവിശ്യം ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാലും ആ സ്ത്രീ നിയമത്തിന്റെ വഴിയിലേക്ക് പോവരുത്’ എന്നെനിക്ക് വിളിച്ചു പറയണമെന്നാണ് അവരന്നെന്നോട് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. അതിക്രമത്തിനിരയായി എന്നതിനപ്പുറം ഈ നടപടിക്രമങ്ങള്‍ ഭീകരമാണ്. അതൊരുപക്ഷെ പുരുഷന്‍മാരായ നമുക്ക് മനസ്സിലാവണമെന്നില്ല’

ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറയുന്നു.

അന്നത്തെ ചിന്തയില്‍ നിന്നും ഇന്നവര്‍ വളരെ മുന്നോട്ട് പോയിക്കഴിഞ്ഞെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും അവര്‍ക്കെതിരെയുണ്ടായ ഹീനമായ ആക്രമണം അവരെ ധീരവനിതയാക്കി ഉയര്‍ത്തിയെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചത്.

അതേസമയം കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു
ചിലരുടെ താത്പര്യങ്ങളില്‍ അകപ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും കന്യസ്ത്രീക്കെതിരെ നിശിതമായ വിമര്‍ശനമാണ് വിധി പകര്‍പ്പിലുള്ളത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.
സര്‍ക്കാര്‍ അപ്പീല്‍പോകണമെന്നുതന്നെയാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്ന അഭിപ്രായം.

Back to top button
error: