
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് 2021ല്‍ ആകെ 31,000 പരാതികള്‍ ലഭിച്ചതായി ദേശീയ വനിതാ കമ്മീഷന്‍.ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ ഉത്തർപ്രദേശിൽ നിന്നാണെന്നും വനിതാ കമ്മീഷൻ അറിയിച്ചു. 2014ന് ശേഷം ആദ്യമായാണ് ഇത്രയധികം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും 2014ല്‍ 33,906 പരാതികളായിരുന്നു ലഭിച്ചിരുന്നതെന്നും വനിതാ കമ്മീഷൻ.

2021ല്‍ ലഭിച്ചിരിക്കുന്ന പരാതികളില്‍ പകുതിയും ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമുള്ളതാണെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് യുപിയില്‍ നിന്ന് ഇത്രയധികം പരാതികള്‍ ഉയര്‍ന്നുവന്നതെന്നതില്‍ വ്യക്തതയില്ല. 15,828 പരാതിയും യുപിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുപി കഴിഞ്ഞാല്‍ ദില്ലി ( 3,336 ), മഹാരാഷ്ട്ര ( 1,504 ), ഹരിയാന (1,460 ), ബീഹാര്‍ ( 1,456 ) എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യം വരുന്ന സംസ്ഥാനങ്ങള്‍.
മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നത് സംബന്ധിച്ച പരാതികളാണ് ഏറ്റവുമധികം ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് സത്രീകള്‍ക്കെതിരായ വൈകാരികമായ പീഡനമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന് ശേഷം ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമം എന്നീ വകുപ്പുകളാണ് കൂടുതലായും വന്നിട്ടുള്ളത്. ഇവയ്ക്ക് പുറമെ ബലാത്സംഗം, ബലാത്സംഗ ശ്രമം, സൈബര്‍ കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.





