Breaking NewsLead NewsNEWSpoliticsWorld

യുഎസ് സൈന്യത്തെ ഹൊർമുസിൽ നിന്നും പായിക്കാൻ ‘കൊതുകുപട‘യെ ഇറക്കി ഇറാൻ; അത്ര ചെറുതല്ലാത്ത കടൽയുദ്ധതന്ത്രം

ടെഹ്റാൻ: ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഭീതി വിതയ്ക്കുന്നത് വൻ യുദ്ധക്കപ്പലുകൾ മാത്രം അല്ല. അതിനേക്കാൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് വലുപ്പത്തിൽ ചെറുതായെങ്കിലും അതിവേഗവും അപ്രതീക്ഷിതവുമായ ഒരു ബോട്ടുകളുടെ കൂട്ടമാണ്. “കൊതുകുപട” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്രമണരീതി ആധുനിക നാവികയുദ്ധത്തിന്റെ നിയമങ്ങൾ തന്നെ മാറ്റിയെഴുതുകയാണ്.

ഇറാനിലെ പ്രത്യേക സൈനിക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ചെറു ബോട്ടുകൾ എണ്ണത്തിൽ ആയിരങ്ങളാണ്. സാധാരണ കാഴ്ചയ്ക്ക് വിനോദസഞ്ചാര ബോട്ടുകളെപ്പോലെ തോന്നുന്ന ഇവ യാഥാർത്ഥ്യത്തിൽ അത്യന്തം അപകടകാരികളായ ആയുധവാഹകരാണ്. മെഷീൻ തോക്കുകൾ, റോക്കറ്റ് പ്രക്ഷേപകർ, മിസൈലുകൾ, ടോർപിഡോകൾ, കടൽ മൈനുകൾ സ്ഥാപിക്കുന്ന സംവിധാനങ്ങൾ തുടങ്ങി പലവിധ ആയുധങ്ങളും ഇവയിൽ ഘടിപ്പിച്ചിരിക്കുന്നു.

Signature-ad

വേഗമാണ് ഇവയുടെ ഏറ്റവും വലിയ ശക്തി. മണിക്കൂറിൽ ഏകദേശം 75 മുതൽ 110 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇവയുടെ പുതിയ പതിപ്പുകൾ 185 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്നു. ഈ അതിവേഗം കാരണം വൻ യുദ്ധക്കപ്പലുകൾക്ക് ഇവയെ ലക്ഷ്യമിട്ട് ആക്രമിക്കുക വളരെ പ്രയാസകരമാകുന്നു.

ഈ തന്ത്രത്തിന്റെ യഥാർത്ഥ ശക്തി ചെലവിലും ആണ്. ബില്യൺ കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച വൻ കപ്പലുകളെ നേരിടുന്നത് വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ ബോട്ടുകളാണ്. ഒരു ചെറു ബോട്ടിനെ തകർക്കാൻ ഉപയോഗിക്കുന്ന ആയുധത്തിന്റെ വില തന്നെ പലപ്പോഴും ആ ബോട്ടിന്റെ വിലയെക്കാൾ കൂടുതലായിരിക്കും. അതിനാൽ സാമ്പത്തികമായും ഇത് വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നു.

തേനീച്ചക്കൂട്ടം പോലെ ഒരുമിച്ച് നൂറുകണക്കിന് ബോട്ടുകൾ ഒരേസമയം ആക്രമണത്തിനിറങ്ങുന്ന രീതിയാണ് ഇവയുടെ മുഖ്യ തന്ത്രം. ഒരു വലിയ കപ്പലിനെ വളഞ്ഞ് എല്ലാ ദിശകളിൽ നിന്നുമുള്ള ആക്രമണം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് അത്യാധുനിക സംവിധാനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ്.

പരമ്പരാഗതമായി നേരിട്ട് ഏറ്റുമുട്ടുന്ന യുദ്ധരീതികൾക്ക് പകരം “വേഗത്തിൽ ആക്രമിച്ച് പിന്മാറുക” എന്ന ഗറില്ലാ തന്ത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. വലുപ്പത്തിൽ ചെറുതായിരുന്നാലും തന്ത്രപരമായ കഴിവും വേഗവും കൂട്ടിയിണക്കുമ്പോൾ എത്ര വലിയ ശക്തികളെയും വെല്ലുവിളിക്കാമെന്ന് ഈ “കൊതുകുപട” ലോകത്തിന് തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: