കോവളത്ത് മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്തതിന് മദ്യം ഒഴിക്കികളയാൻ വിദേശ പൗരനോട് ആവശ്യപ്പെട്ട പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗർഭാഗ്യകരവും സർക്കാരിൻ്റെ ടൂറിസം നയത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി വിമർശിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസിൻ്റെ സമീപനത്തിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ടൂറിസം രംഗത്തിന് തിരിച്ചടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെയാണ് സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെ മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്താതിന് കോവളത്ത് വെച്ച് പൊലീസ് പിടികൂടിയത്. ബില്ല് കൈവശമില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് ബിവറേജില്‍ പോയി ബില്ലും വാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്.