NEWS

തിക്കോടിയിലെ കൃഷ്ണപ്രിയയ്ക്കു പിന്നാലെ, തീകൊളുത്തിയ നന്ദുലാലും മരിച്ചു

പ്രണയാഭ്യർഥ നിരസിച്ചതാണ് കൃഷ്ണപ്രിയയെ നന്ദുലാൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ കാരണം. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലും വരെ ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അനുസരിച്ചില്ലെങ്കില്‍ ചീത്ത പറയും. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും നന്ദുലാൽ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു

കോഴിക്കോട്: തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദുലാലാണ്(31) മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നിൽവച്ച് നന്ദുലാൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ മരിച്ചിരുന്നു.

23 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ.

പ്രണയാഭ്യർഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേ നന്ദുലാൽ തടഞ്ഞ് നിർത്തി. പിന്നെ കയ്യിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ച് തീ കൊളുത്തി.

കഴിഞ്ഞ ആഴ്ച്ചയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചാണ് നന്ദുലാൽ കൃഷ്ണപ്രയയുടെ ശരീരത്തിൽ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ നന്ദുലാൽ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കൃഷ്ണപ്രിയയെ കുത്തി. ശേഷം കുപ്പിയില്‍ നിന്നും പെട്രോള്‍ ഒഴിച്ച്‌ തീയിടുകയുമായിരുന്നു.

ഏറെ കാലമായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദുലാൽ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളും അയല്‍വാസികളും പറയുന്നു. വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ചീത്ത പറയും. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മാനഹാനി ഭയന്നാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. രാവിലെ 9.50ന് ബസ് ഇറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ കയറാനൊരുങ്ങുമ്പോഴാണ് നന്ദു ലാൽ തടഞ്ഞ് നിര്‍ത്തിയത്. കൊലപാതകം ലക്ഷ്യമിട്ടാണ് നന്ദു ലാൽ കൃഷ്ണപ്രിയയെ കാണാനെത്തിയത്.
തീ കൊളുത്തുന്നതിന് മുമ്പ്, തന്നെ കുത്തി പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയ തന്നെയാണ് പോലീസിനോട് പറഞ്ഞത്.

നാട്ടുകാരാണ് ഇരുവരുടേയും ശരീരത്തിലെ തീ അണച്ച ശേഷം ആശുപത്രിയിലെത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ കൃഷ്ണപ്രിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് ഇന്നലെ മരിച്ചു, നന്ദുലാൽ ഇന്നും.

Back to top button
error: