IndiaLead NewsNEWS

അഞ്ചാം ക്ലാസുകാരി സ്‌കൂള്‍ മുറ്റത്ത് പൊള്ളലേറ്റ് മരിച്ച സംഭവം; ലൈംഗികപീഡനമില്ലെന്ന് പൊലീസ്‌, അന്വേഷണം തുടരുന്നു

ദിണ്ടിഗല്‍: അഞ്ചാം ക്ലാസുകാരി സ്‌കൂള്‍ മുറ്റത്ത് പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. നൂറു കുട്ടികള്‍ മാത്രമുള്ള സ്‌കൂള്‍ മുറ്റത്തെ പാചക പുരയോടു ചേര്‍ന്ന് പെണ്‍കുട്ടി പൊള്ളലേറ്റിട്ടും ആരും അറിയാതിരുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അധ്യാപകരെയും സഹപാഠികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നു പൊലീസ് പറയുമ്പോഴും ശരീരമാകെ പെട്രോള്‍ ഒഴിച്ച നിലയിലായിരുന്നു. അപകടമാണോ കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

ബുധനാഴ്ച ഉച്ചയോടെ കൊടൈക്കനാല്‍ പൂച്ചാലൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിനായി പതിവായി സഹോദരങ്ങളുമൊന്നിച്ചു സ്‌കൂളിനു സമീപമുള്ള വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കാന്‍ എത്തിയില്ല. അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് സ്‌കൂളിന്റെ പാചക പുരയോടു ചേര്‍ന്ന് 60 ശതമാനം പൊള്ളലേറ്റു മരണത്തോടു മല്ലിടുന്ന മകളെ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ഒട്ടഛത്രം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. പൊള്ളലേറ്റ സ്ഥലത്ത് പെട്രോളിന്റെ അംശം കണ്ടതു സംശയത്തിന് ഇടയാക്കി. പെണ്‍കുട്ടിയുടെ കരച്ചില്‍ സ്‌കൂളിലെ കുട്ടികളോ, അധ്യാപകരോ കേട്ടില്ലെന്നതും ദുരൂഹതയേറ്റി. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും ഒരു ദിവസത്തിലേറെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു.

ബലാല്‍സംഗമോ ശാരീരിക അതിക്രമോ ഉണ്ടായതിന് തെളിവില്ലെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവ ദിവസം സ്‌കൂളിലെത്തിയിരുന്ന അധ്യാപകരെയും സഹപാഠികളെയും മാറിമാറി ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ദിണ്ടിഗല്‍ എഡിഎസ്പി ലാവണ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.

Back to top button
error: