KeralaNEWS

കൊവിഡ് കാലത്തെ മികവിന്റെ മാതൃകകൾക്ക് ആദരം;ഏഷ്യാനെറ്റ് ന്യൂസ് ‘സല്യൂട്ട് കേരളം’പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

 

കൊച്ചി: കൊവിഡ് കാലത്ത് മികവിന്റെ മാതൃക സൃഷ്ടിച്ചവർക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം. ‘സല്യൂട്ട് കേരളം’ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആറ് പേരാണ് പുരസ്കാര ജേതാക്കളായത്. ഡിസംബർ 21-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

മഹാമാരിക്കാലത്ത് തടസ്സങ്ങളെ വകവയ്ക്കാതെ പൊരുതി നിന്നവരെയാണ് വിവിധ മേഖലകളിൽ നിന്നായി ഏഷ്യാനെറ്റ് ന്യൂസ് തെര‍ഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.

പൊതുജനങ്ങൾക്കുള്ള വിഭാഗത്തിൽ വിജയിയായത് റാന്നി നാറാണംമുഴി ഉന്നത്താനി ലക്ഷം വീട് കോളനിയിലെ താമസക്കാരനായ സലാംകുമാർ. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് തന്‍റെ വാഹനം വിട്ട് നൽകുകയും, ഓൺലൈൻ പഠനസമഗ്രികൾക്കായി ബുദ്ധിമുട്ടിയ കുട്ടികളെ സഹായിക്കുകയും ചെയ്ത സലാംകുമാറിന്‍റെ പ്രതിബദ്ധതയെ ആണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്.
ഒരു വർഷത്തിലേറെക്കാലം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവധിയില്ലാതെ ജോലി ചെയ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിതിൻ എ. എഫ്. ആണ് ആരോഗ്യപ്രവർത്തകർക്കുള്ള വിഭാഗത്തിലെ വിജയി.

ചെലവ് കുറഞ്ഞ രീതിയിൽ ഓക്സിജൻ വിതരണം ഉറപ്പാക്കിയ കൊല്ലം പൂയപ്പള്ളി സ്വദേശി ജിത്തു കൃഷ്ണനാണ് ചെറുകിട ഇടത്തരം സംരംഭകർക്കുള്ള കാറ്റഗറിയിൽ വിജയിയായത്. കോർപ്പറേറ്റ് വിഭാഗത്തിൽ, തൊഴിലാളികളുടെ ലഭ്യത കുറഞ്ഞത് നിർമ്മാണ മേഖലയിലെ ദൈനംദിന ജോലികളെ ബാധിക്കാത്ത രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയതിന് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ജനറൽ മാനേജർ ഷിജിത ഉല്ലാസ് പുരസ്കാരത്തിനർഹയായി. പൊലീസുകാർക്ക് കരുതൽ ഉറപ്പാക്കിയ തിരുവനന്തപുരം കരമന സ്വദേശി ജി ഗിരിജയും, കൊവിഡ് മുന്നണിപ്പോരാളിയായി പ്രവർത്തിച്ച തൃശ്ശൂർ പീച്ചി സ്വദേശി എബി മോസ്സസും ജൂറിയുടെ പ്രത്യേക പരാമർശം നേടി.

റബ്ബർ ബോർഡ് ചെയർമാൻ കെ എൻ രാഘവനായിരുന്നു ജൂറി അദ്ധ്യക്ഷൻ. ലിഡ ജേക്കബ് ഐഎഎസ്, വ്യവസായ സംരംഭക ലിസ മായൻ മുഹമ്മദ്, കെഎംഎ മുൻ പ്രസിഡന്‍റ് ജിബു പോൾ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.

Back to top button
error: