MovieNEWS

ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു, സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…: ലാലേട്ടനും സുചിക്കും നന്ദി പറഞ്ഞ് റഹ്മാൻ

ഇക്കഴിഞ്ഞ ദിവസമായിരുന്നു ആയിരുന്നു നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം. ചടങ്ങിൽ തെന്നിന്ത്യയുടെ ഒട്ടുമിക്ക പ്രിയ താരങ്ങളും പങ്കെടുക്കാൻ എത്തുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ശോഭന, സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി, മേനകാ സുരേഷ്, നദിയ മൊയ്തു അടക്കം ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ചടങ്ങിൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് നടൻ മോഹൻലാൽ എത്തിയത്. വിവാഹചടങ്ങുകളിലുടനീളം ഒരു വല്യേട്ടനെ പോലെ കൂടെ നിന്ന മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

റഹ്മാന്റെ കുറിപ്പ്‌

‘എന്റെ വല്യേട്ടനെപ്പോലെ ഒപ്പം നിന്ന പ്രിയപ്പെട്ട ലാലേട്ടന്…’ – റഹ്മാന്‍
ജീവിതത്തില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂര്‍വ നിമിഷങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം.
ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകള്‍ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതല്‍ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവര്‍ക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ വരെ…
കൂടെനിന്ന് ധൈര്യം പകരാനും കയ്യിലൊന്ന് പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…
അവിടേക്കാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും… എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച്…. ആര്‍ടിപിസിആര്‍ പരിശോധന നടത്തി…
ഞങ്ങളെത്തും മുന്‍പ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…
പ്രിയപ്പെട്ട ലാലേട്ടാ… സുചി…
നിങ്ങളുടെ സാന്നിധ്യം പകര്‍ന്ന ആഹ്ലാദം വിലമതിക്കാനാവാത്തതാണ് ഞങ്ങള്‍ക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാര്‍ക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.
പക്ഷേ… ഞങ്ങള്‍ക്കു പറയാതിരിക്കാനാവുന്നില്ല.
നന്ദി… ഒരായിരം നന്ദി…
സ്‌നേഹത്തോടെ,
റഹ്മാന്‍

Back to top button
error: