NEWS

കൊല്ലപ്പെട്ട മോഡലുകളെ നേരത്തെയും അജ്ഞാത വാഹനം പിന്തുടർന്നിരുന്നെന്ന് പരാതി

കൊച്ചി: അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളെ നേരത്തെയും അജ്ഞാത വാഹനം പിന്തുടര്‍ന്നിരുന്നെന്ന് പരാതി. മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു അഞ്ജന ഷാജന്റെ വീടായ തൃശൂര്‍ കൊടകയ്ക്ക് സമീപം കാറിനെ അജ്ഞാത വാഹനം പിന്തുടര്‍ന്നത്. ഇതുസംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനത്തിലെ അംഗം വീട്ടുകാരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഞ്ജനയുടെ കുടുംബം ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്.

ഇതിനിടെ അപകടത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ ഇടിച്ച കാറിന്റെ ഫൊറന്‍സിക് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അപകടത്തിന് മുമ്പ് കൊച്ചിയില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുര്‍ന്ന വാഹനം ഇതുതന്നെയായിരുന്നോ എന്നും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിന് സമീപം ഈ വാഹനം ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

കൊല്ലപ്പെട്ട ദിവസം മോഡലുകളെ പിന്തുടര്‍ന്ന് വാഹനം ഓടിച്ചിരുന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചു. സൈജു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമാകും നടപടി. അതേസമയം,

മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ പൊലീസ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. നൂറ്റമ്പതിലധികം പേര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലില്‍ പേര് വിവരങ്ങള്‍ നല്‍കാതെ പലരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസി കമീഷണര്‍ ബിജി ജോര്‍ജ് നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

Back to top button
error: